ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകരോട് ഒന്നും പറയാതെ ബൈക്കുമെടുത്ത് പോയി; വീട്ടില്‍ എത്തി നോക്കിയപ്പോള്‍ ജെയ്‌സണ്‍ തൂങ്ങി മരിച്ച നിലയില്‍; ആറ് കോടിയുടെ ബില്‍ ഒപ്പിടാന്‍ സമ്മര്‍ദം; പൊലീസ് മേലുദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണവുമായി അമ്മ

പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് പിന്നില്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദമോ?

Update: 2025-07-11 15:06 GMT

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം. മകന്‍ മരിക്കാന്‍ കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്ന് അമ്മ ജമ്മ അലക്സാണ്ടര്‍ ആരോപിച്ചു. പോലീസ് സിറ്റി ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ കുണ്ടറ കാഞ്ഞിരക്കോട് തെങ്ങുവിള വീട്ടില്‍ ജെയ്സണ്‍ അലക്സിനെയാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിര്‍മ്മിച്ച വീട്ടിലാണ് ജെയ്സണെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്‍ പോയ സമയത്താണ് സംഭവം നടന്നത്.

ജോലിയില്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ഇക്കാര്യം പലപ്പോഴും മകന്‍ പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. ആറ് കോടി രൂപയുടെ ബില്ലില്‍ ഒപ്പിട്ടു കൊടുക്കാത്തതിന് ജെയ്സണ്‍ വലിയ സമ്മര്‍ദം നേരിട്ടിരുന്നു. മുകളില്‍ നിന്ന് വലിയ സമ്മര്‍ദമുണ്ടായി. മകന്‍ ഒപ്പിട്ടു കൊടുത്തില്ല. ഒപ്പിട്ടു കൊടുത്താല്‍ താന്‍ കുടുങ്ങും എന്ന് അവന്‍ പറഞ്ഞിരുന്നു. ഒപ്പിടുന്നതിനായി കടുത്ത സമ്മര്‍ദ്ദം മുകളില്‍ നിന്നുണ്ടായിരുന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് അമ്മയുടെ ആരോപണം.

ജയ്സന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ തിരുവനന്തപുരത്തുള്ള ടെലികമ്യൂണിക്കേഷന്‍ ഓഫിസില്‍ എത്തിയ ജെയ്സണ്‍ ഡ്യൂട്ടിക്കിടയില്‍ 9 മണിയോടെ സഹപ്രവര്‍ത്തകരോട് ഒന്നും പറയാതെ ബൈക്കുമെടുത്ത് പോയി. ജെയ്സണ്‍ ബൈക്കില്‍ പോകുന്നതു സിസിടിവി ക്യാമറയിലൂടെ കണ്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇരു ചക്രവാഹനത്തില്‍ ജയ്സണ്‍ താമസിക്കുന്ന പുല്ലാന്നിവിളയിലെ വീട്ടില്‍ എത്തി. ചാരിയിട്ട നിലയില്‍ കണ്ട മുന്‍ വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. കുണ്ടറ സ്വദേശിയായ ജെയ്സണ്‍ അലക്സ് മൂന്നു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയ്ക്കു സമീപം കടവന്‍ കോട്ടുകോണത്ത് വീടു വച്ചു താമസമാക്കിയത്. റിട്ട. അധ്യാപിക ജമ്മ അലക്സാണ്ടറുടെയും പരേതനായ അലക്സാണ്ടറുടെയും മകനാണ്. ഭാര്യ സോമി ജെയ്സണ്‍ അധ്യാപികയാണ്. മക്കള്‍: ആല്‍മി, ആന്‍സി. കേന്ദ്രമന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെയ്സണ്‍ രാവിലെ 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങി ഓഫിസില്‍ എത്തിയത്. അസ്വാഭാവിക മരണത്തിനു കഴക്കൂട്ടം പൊലീസ് കേസ് എടുത്തു.

Tags:    

Similar News