വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി കോടികള്‍ തട്ടി; വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചു; 43കാരനായ പ്രതിയെ പോലീസ് പിടികൂടി; ഇയാള്‍ തട്ടിയത് കോടികളും 15 പവന്‍ സ്വര്‍ണ്ണവും

Update: 2025-10-30 01:42 GMT

കളമശ്ശേരി: വ്യാജ തൊഴില്‍ വാഗ്ദാനവും വിവാഹ വാഗ്ദാനവും നല്‍കി കോടികളുടെ തട്ടിപ്പ് നടത്തുകയും നിരവധി തവന പീഡിപിക്കുകയും ചെയ്ത കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായി. കാസര്‍കോട് കൊളഹൂര്‍ വരികുളം വീട്ടില്‍ പ്രദീപ് കുമാര്‍ (43) എന്നയാളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട്ട് വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതിയെ പുതുക്കാട്ടില്‍നിന്നാണ് പിടികൂടിയത്.

ഇടപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭുവന്‍ശ്രീ ഇന്‍ഫോടെക് ആന്‍ഡ് മാന്‍പവര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വിദേശ തൊഴില്‍ ലഭ്യമാക്കാനുള്ള ലൈസന്‍സ് കമ്പനിക്കുണ്ടെന്നു പറഞ്ഞ് യുവതിയെയും അവര്‍ പരിചയപ്പെടുത്തിയ ഉദ്യോഗാര്‍ഥികളെയും കബളിപ്പിച്ചു.

2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെ 78 പേരില്‍നിന്നായി ഏകദേശം 1.98 കോടി രൂപയും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി 4.5 ലക്ഷം രൂപയും, 2023 സെപ്റ്റംബറില്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങളും പ്രതി കൈപ്പറ്റിയതായി പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പിന്നീട് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

കളമശ്ശേരി ഇന്‍സ്പെക്ടര്‍ ടി. ദിലീഷിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഷൈജയും എസ്സിപിഒമാരായ മാഹിന്‍ അബൂബക്കറും ലിബിന്‍ കുമാറും ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News