യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും; ജോണ്‍ തോമസിനും മൂന്ന് മക്കള്‍; ഭര്‍ത്താവുമായി പിണങ്ങി ആലുവയില്‍ എത്തിയപ്പോള്‍ 'അവിഹിതം'; വിവാഹേതര ബന്ധത്തിലെ കുട്ടിയെ കൈമാറിയത് മക്കളില്ലാത്ത 46കാരിയ്ക്കും ഭര്‍ത്താവിനും; ലക്ഷംവീട് കോളനിയില്‍ നിന്നും കുട്ടിയെ വീണ്ടെടുത്ത കളമശ്ശേരി പോലീസ്; കൈമാറല്‍ 'കാമുക ഉപദേശത്തില്‍'! ടോണിയ്‌ക്കൊപ്പം അമ്മയും അഴിക്കുള്ളിലാകും; പിന്നില്‍ നവജാത ശിശു വില്‍പ്പന മാഫിയ?

Update: 2025-08-04 03:41 GMT

കളമശ്ശേരി: വിവാഹേതര ബന്ധത്തില്‍ ഉണ്ടായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെയും യുവാവിനെയും കളമശ്ശേരി പോലീസ് പിടികൂടുമ്പോള്‍ ചര്‍ച്ചയാകുന്നതും അവിഹിതം. അതിനിടെ ഇത്തരത്തില്‍ പ്രസവിക്കുന്നവരെ കണ്ടെത്താനുള്ള മാഫിയാ സംഘം കേരളത്തില്‍ സജീവമാണെന്ന സംശയവും ഉയരുന്നു. കഴിഞ്ഞ 26-ന് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവം. ശനിയാഴ്ചയാണ് ഡിസ്ചാര്‍ജായത്. വിവാഹേതര ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ വളര്‍ത്തുന്നതിലുള്ള മാനക്കേട് കരുതിയാണ് മുപ്പത്തടം സ്വദേശിനിക്ക് കൈമാറിയതെന്ന് അമ്മ പറഞ്ഞു.

കുഞ്ഞിനെ കണ്ടെത്തുകയും അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നല്‍കുകയും ചെയ്ത പോലീസ് ഇരുവരെയും പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുഞ്ഞിന്റെ അമ്മ അങ്കമാലി സ്വദേശിനി (37) യാണ് കേസില്‍ ഒന്നാംപ്രതി. ഇവരുടെ സുഹൃത്തും കുഞ്ഞിന്റെ പിതാവുമായ എളങ്കുന്നപുഴ മാലിപ്പുറം മുടവശ്ശേരി വീട്ടില്‍ ജോണ്‍ തോമസാ (ടോണി-41) ണ് രണ്ടാംപ്രതി. കളമശ്ശേരി പോലീസിനു ലഭിച്ച രഹസ്യ വിവരമാണ് നിര്‍ണ്ണായകമായത്. മുപ്പത്തടത്തെ വീട്ടില്‍നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് അവശനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കളമശ്ശേരി ഇന്‍സ്പെക്ടര്‍ ടി. ദിലീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, സിപിഒമാരായ വിനു, അനീഷ് എന്നിവര്‍ ചേര്‍ന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി.

യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീടായ ആലുവയില്‍ താമസിക്കുമ്പോള്‍ ജോണ്‍ തോമസുമായി അടുപ്പത്തിലാവുകയായിരുന്നു. രണ്ടാം പ്രതിയായ ജോണ്‍ തോമസ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂലായ് 26-ന് പ്രസവിക്കുകയും ഓഗസ്റ്റ് രണ്ടിന് ഡിസ്ചാര്‍ജാവുകയും തുടര്‍ന്ന് കുഞ്ഞിനെ കൈമാറുകയുമായിരുന്നു. ജോണ്‍ തോമസിനെ കോടതി റിമാന്‍ഡ് ചെയ്തു. കാമുകനില്‍ ജനിച്ച കുഞ്ഞിനെ യുവതി മറ്റൊരാള്‍ക്ക് കൈമാറിയാണ് ഒഴിവാക്കിയത്.മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് കുറ്റസമ്മതം.

കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് മുപ്പത്തടത്തെ ഫ്‌ലാറ്റില്‍ നിന്ന് യുവതിയേയും കാമുകനേയും കണ്ടെത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ മറ്റൊരു വീട്ടില്‍ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ പൊലീസ് കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തുമെന്ന് സംശയം തോന്നിയ ആണ്‍സുഹൃത്താണ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഉപദേശിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം തന്നെ യുവതി ഇരുവരുടെയും കുഞ്ഞിന് ജന്മം നല്‍കി. അന്നുതന്നെ ഇവര്‍ കുഞ്ഞിനെ കൈമാറാനുളള തീരുമാനമെടുത്തിരുന്നു.

കൈമാറ്റത്തിന്റെ കൂടുതല്‍ വിവരങ്ങളെക്കുറിച്ചും ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ഇത്തരം കൈമാറ്റങ്ങള്‍ക്ക് ഇടനിലക്കാര്‍ ആരെങ്കിലും ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച്ച ആശുപത്രി വിട്ട യുവതിയും കാമുകനും ചേര്‍ന്ന് കടുങ്ങല്ലൂര്‍ കടേപ്പിള്ളി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് കുഞ്ഞിനെ ഉപാധികളോടെ കൈമാറുകയായിരുന്നു. പുലര്‍ച്ചെ 2.30ഓടെയാണ് മാതാവിനെയും കാമുകനെയും കൂട്ടി പൊലീസ് കടേപ്പിള്ളിയിലെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുത്തത്. മക്കളില്ലാത്ത 46കാരിയായും ഭര്‍ത്താവുമാണ് കുഞ്ഞിനെ വാങ്ങിയത്. ഇവര്‍ നേരത്തെ ആലങ്ങാടാണ് താമസിച്ചിരുന്നത്.

ജുവനല്‍ ജസ്റ്റിസ് നിയമപ്രകാരവും ബിഎന്‍എസ് നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇതോടെ അവരും ജയിലിലാകും.

Tags:    

Similar News