ബാഗില്‍ കരുതിയിരുന്നത് മൂന്നു കുപ്പി പെട്രോള്‍,കയര്‍, കത്തി എന്നിവ; കുത്തി വീഴ്ത്തി തീ കൊളുത്തിയിട്ട് നിന്നത് അക്ഷോഭ്യനായി; ഇന്നലെ കോടതിയിലും നില്‍പ് അതേ രീതിയില്‍; തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് വധശിക്ഷ കിട്ടുമോ? നാളെയറിയാം

തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് വധശിക്ഷ കിട്ടുമോ? നാളെയറിയാം

Update: 2025-11-05 12:19 GMT

പത്തനംതിട്ട: തിരുവല്ലയില്‍ നടുറോഡില്‍ പത്തൊന്‍പതുകാരിയെ കുത്തിപ്പരുക്കേല്‍പിച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവ ത്തില്‍ പ്രതി കുമ്പനാട് കരാലിന്‍ വീട്ടില്‍ അജിന്‍ റെജി മാത്യു (24) കുറ്റക്കാരനെന്നു കണ്ടെത്തി. അഡിഷനല്‍ ജില്ലാ കോടതി ഒന്ന് നാളെ ശിക്ഷ വിധിക്കും. അയിരൂര്‍ ചരുവില്‍ കിഴക്കേമുറിയില്‍ വിജയകുമാറിന്റെ മകള്‍ കവിതയാണു കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 12 ന് രാവിലെ 9.11 ന് ചിലങ്ക ജങ്ഷനിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിലായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ റേഡിയോളജി വിദ്യാര്‍ഥിയായിരുന്ന കവിതയെ പിന്തുടര്‍ന്നാണ് അജിന്‍ ആക്രമിച്ചത്. ഇരുവരും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സഹപാഠികളായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നല്‍കിയ മൊഴി ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവായി. കൊലപാതകം, തടഞ്ഞു വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്

2019 മാര്‍ച്ച് 12, തിരുവല്ല നഗരം നടുങ്ങിയ ദിനം

മൂന്നു കുപ്പി പെട്രോള്‍,കയര്‍, കത്തി എന്നിവ ബാഗില്‍ കരുതി യാണു രാവിലെ ചിലങ്ക ജങ്നില്‍ പ്രതി അജിന്‍ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവി തയുടെ പിന്നാലെയെത്തിയ അജിന്‍ സംഭവസ്ഥലം എത്തിയപ്പോള്‍ മുന്നിലേക്കു കയറി വഴി തടസപ്പെടുത്തി കൈയില്‍ കരുതിയിരുന്ന കുത്തി കൊണ്ടാണ് ആദ്യം ആക്രമിച്ചത്. കുത്തേറ്റ് വയര്‍ പൊത്തി വേദനയോടെ നിന്ന പെണ്‍കുട്ടിയുടെ തലയിലൂടെ പെട്രോളൊഴിച്ചു തീ കൊളുത്തി. മുഖത്തും കഴുത്തിനും നെഞ്ചിനും ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടി പിന്നിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഫ്ളെക്സ് ബോര്‍ഡും മറ്റും ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. തടഞ്ഞുവച്ച അജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യമെത്തിച്ച കവിതയെ പിന്നീടു എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒമ്പതു ദിവസം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കവിത മാര്‍ച്ച് 20നു സന്ധ്യയോടെ മരിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനോടുക്കാനാണു കൈവശം കൂടുതല്‍ പെട്രോള്‍ കരുതിയതെന്നു പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഹരിശങ്കര്‍ പ്രസാദാണ് പ്രോസിക്യൂട്ടര്‍.

സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളും നിര്‍ണായകമായി

വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ചു നീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചത് അതിവേഗം. സംഭവം നടന്ന റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കടയിലെ സിസിടീവിയില്‍ അക്രമദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. 40 സെക്കന്‍ഡുള്ള ദൃശ്യങ്ങള്‍ പൊലീസ് അന്നു തന്നെ പലതവണ പരിശോധിച്ചിരുന്നു. പെട്രോള്‍ വാങ്ങുന്നതിനാവശ്യമായ പണം പിന്‍വലിക്കാനായി അജിന്‍ എടിഎമ്മില്‍ കയറുന്നതിന്റെയും തുടര്‍ന്ന് പമ്പിലെത്തിയതിന്റെയും ദൃശ്യങ്ങളും കണ്ടത്തി. കത്തിയിലെ ചോരപ്പാടും പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രധാന തെളിവുകളായി. പട്ടാപ്പകല്‍ അരങ്ങേറിയ സംഭവമായതിനാല്‍ ദൃക്സാക്ഷികളും ഏറെയായിരുന്നു. തിരുവല്ല പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി.ആര്‍. സന്തോഷിന്റെ നേത്യത്വത്തിലായിരുന്നു അന്വേഷണം.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍

'ഞങ്ങള്‍ക്ക് നഷ്ടമായത് ഇളയമകളെയാണ്. ഈ ക്രൂരത ചെയ്തവനു തൂക്കുകയര്‍ വിധിക്കണം' കവിതയുടെ അമ്മ ഉഷ പറഞ്ഞു. കേസിലെ വിധിയറിയാന്‍ കവിതയുടെ മാതാപിതാക്കളായ ഉഷയും വിജയകുമാറും കോടതി വളപ്പിലെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വിജയകുമാര്‍ പറഞ്ഞു. പ്രായം പരിഗണിച്ചു ശിക്ഷ കുറയ്ക്കരുത്. വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണെന്നും ഉഷ പറഞ്ഞു.

അന്നും ഇന്നും ഒരേ ഭാവത്തില്‍ പ്രതി അജിന്‍

കോടതിയില്‍ ഹാജരാക്കാനായി പൊലീസ് എത്തിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ പ്രതി അജിന്‍. കവിതയെ ആക്രമിച്ച ദിവസവും പ്രതി നിലകൊണ്ട് അക്ഷോഭ്യനായിട്ടാണെന്നു പൊലീസ് പറഞ്ഞു. കവിതയെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുമ്പോഴും ഭാവഭേദമില്ലാതെ ഇയാള്‍ നിന്നത് ഉദ്യോഗ സ്ഥരെയും അമ്പരപ്പിച്ചു. കോളജ് വിദ്യാര്‍ഥിയായിരിക്കവേയാണു കൊലപാതകം നടത്തിയത്. ഇടയ്ക്കു ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോകുകയും പിന്നീട് തനിയെ മടങ്ങിയെത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Tags:    

Similar News