ആഷിഖ് വിളിച്ചപ്പോള്‍ ഷഹാനയുടെ ഫോണും ഒരേ ടവറിനു കീഴില്‍; ശിഹാബിന്റെ പേര്‍ഷ്യന്‍ പൂച്ചയും താഴെവീണ ഹെയര്‍ബാന്‍ഡും തെളിവായി; ഇടക്കൊച്ചിയിലെ 'ആത്മഹത്യ നാടകം' പൊളിച്ചത് പ്രതികളുടെ 'അതിബുദ്ധി'; നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആഷിഖ് ഭീഷണിപ്പെടുത്തിയതോടെ ആസൂത്രിത കൊലപാതകം
ഇടക്കൊച്ചി: ഇടക്കൊച്ചിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രതികളായ ദമ്പതികളുടെ ശ്രമം മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണ സംഘം പൊളിച്ചത് വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് ആഷിഖിനെയാണ്(30) കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താന്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. എന്നാല്‍ സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന് ഇത് എളുപ്പം പൊളിക്കാനായി. അതിനുള്ള തെളിവുകള്‍ പ്രതികളായ ഷഹാനയും ഭര്‍ത്താവ് ഷിഹാബും അവശേഷിപ്പിച്ചതാണ് കേസില്‍ വഴിത്തിരിവായത്.
വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ ആഷിഖിന്റെ പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പില്‍ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ചോര വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിഖ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ ആഷിഖ് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
കുറച്ചു കാലമായി ആഷിഖും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിഖിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പീഡന പരാതി കൊടുപ്പിച്ചു. തുടര്‍ന്ന്, ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആഷിഖ് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഷിഹാബിനെയും ഷഹാനയെയും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇരുവരും പൊലീസില്‍ നല്‍കിയ മൊഴി. ആഷിഖിനെ കൊലപ്പെടുത്തുമെന്ന് ഷിഹാബ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ആഷിഖിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാനിന്റെ മുന്‍സീറ്റില്‍ ആഷിഖിനെ മരിച്ച നിലയില്‍ കണ്ടത്. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡ് വഴിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിഖ് മത്സ്യ വിതരണ വാഹനത്തിന്റെ ഡ്രൈവറാണ്.
പെണ്‍ സുഹൃത്ത് ഷഹാന ബഹളം വച്ചപ്പോള്‍ ഓടിയെത്തിയവരാണ് ആഷിഖിന്റെ മൃതദേഹം കണ്ടത്. അടുത്തെത്തിയവരോട് ഷഹാന പറഞ്ഞത്, അപകടം പറ്റിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും എത്തിയപ്പോള്‍ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നത് കണ്ടെന്നുമാണ്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആഷിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടയിലും കാല്‍പാദത്തിലുമുള്ള മുറിവുകളിലെ രക്തസ്രാവമാണ് മരണകാരണം എന്നാണ് വിവരം. തുടര്‍ന്നാണ്, ആഷിഖിന്റേത് ആത്മഹത്യയായിരുന്നു എന്ന രീതിയില്‍ കഥകള്‍ പ്രചരിച്ചത്. ആഷിഖും ഷഹാനയും അടുപ്പത്തിലായിരുന്നു. ഷഹാനയുടെ വിവാഹാഭ്യര്‍ഥന തള്ളിയ ആഷിഖ് മറ്റൊരു വിവാഹത്തിനൊരുങ്ങി. അത് മുടക്കാന്‍ ഷഹാന ശ്രമിച്ചതിലുള്ള മനോവിഷമം കൊണ്ട് അവരെ വിളിച്ചു വരുത്തി ആഷിഖ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അഭ്യൂഹം പ്രചരിച്ചത്.
അതിബുദ്ധി കുരുക്കായി
ആഷിഖ് വിളിച്ചപ്പോഴാണ് താനെത്തിയത് എന്ന ഷഹാനയുടെ വാദം പൊളിക്കാനുള്ള തെളിവുകള്‍ പൊലീസിനു സംഭവസ്ഥലത്തുനിന്നുതന്നെ ലഭിച്ചു. ആഷിഖിനെ കണ്ടെത്തുമ്പോള്‍, അടച്ചിട്ട വാഹനത്തില്‍ ഒരു പേര്‍ഷ്യന്‍ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോള്‍ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയര്‍ബാന്‍ഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയര്‍ബാന്‍ഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ശിഹാബും ഷഹാനയും കാണിച്ച ഒരു 'അതിബുദ്ധി' തന്നെ മറ്റൊരു തെളിവുമായി. തന്നെ ആഷിഖ് വിളിച്ചു വരുത്തിയതാണെന്നു തെളിയിക്കാന്‍ ഷഹാന ആഷിഖിന്റെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു. ഈ വിളിയുടെ സമയത്ത് ഇരു ഫോണുകളും ഒരേ ടവറിനു കീഴിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.