'സര്‍..ജോബ് എന്തെങ്കിലും നോക്കുന്നുണ്ടോ?'; ചെറുപ്പക്കാരെ വിളിക്കുന്നത് കപ്പലില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ്; അതും ന്യൂസിലാന്‍ഡില്‍; പിന്നാലെ ഗൂഗിള്‍ മീറ്റ് വഴി നേരില്‍ കണ്ട് സംസാരിച്ച് വീഴ്ത്തും; സമര്‍ഥമായി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിയത് കോടികള്‍; ഒടുവില്‍ ചിഞ്ചുവിനെ പോലീസ് കുടുക്കി; എല്ലാത്തിനും തെളിവായി ആ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍

Update: 2025-07-05 17:19 GMT

കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനി പോലീസിന്റെ വലയിൽ കുടുങ്ങി. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

പുനലൂർ കറവൂർ സ്വദേശി നിഷാദ് നൽകിയ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിഷാദിൽ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പൽ ജോലി ന്യൂസിലാൻഡിൽ വാങ്ങിനൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ജോലി സംബന്ധമായ എല്ലാ രേഖകളും നിഷാദിന് നൽകുകയും ചെയ്തിരുന്നു.

ഒടുവിൽ യുവതിയുടെ വാഗ്ദാനങ്ങളിൽ വീണുപോയ നിഷാദ് ലോൺ എടുത്താണ് പണം നൽകിയത്. സോഷ്യൽ മിഡിയ വഴി പരസ്യം കണ്ടാണ് ജോലിക്ക് വേണ്ടി പണം കൊടുത്തത്.ഗുഗിൾ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്.ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുത്തത്. പരാതി ഉയർന്നപ്പോൾ എറണാകുളത്ത് ഇവർക്കുണ്ടായിരുന്ന ടാലെന്റ് വിസ എച്ച് ആർ കൺസൾട്ടൻസി എന്ന സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു. തുടർന്ന് കേരളത്തിന്‌ അകത്തും പുറത്തു ഓഫീസ് ഉണ്ടെന്നു സോഷ്യൽ മിഡിയ വഴി വ്യാജ പ്രചരണവും നൽകിയിരുന്നു.

2023 മെയ് മുതൽ നവംബർ വരെ പലതവണയായിട്ടാണ് നിഷാദ് ഇവർക്ക് പണം നൽകിയിരുന്നത്. പുനലൂർ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ നിഷാദ് പുനലൂർ പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുൻപ് അറസ്റ്റ്‌ ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്. ഇവർ വഴി മുൻപ് ജോലി തേടി ന്യൂസിലാൻഡിൽ എത്തിയവർക്ക് ആപ്പിൾ തോട്ടത്തിലെ ജോലിയാണ് ലഭിച്ചത്.

കുറേ ആളുകൾ തിരികെ നാട്ടിലേക്കു തന്നെ ചതിക്കപ്പെട്ട് തിരിച്ചു വരികയും ചെയ്തിരുന്നു. അതേസമയം, പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News