ഈരാറ്റുപേട്ടയില്‍ വാടക വീട്ടിലെ കിടപ്പുമുറിയില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍; മരിച്ചത് നഴ്‌സിങ് സൂപ്രണ്ടും ഭര്‍ത്താവും; ശരീരത്തില്‍ സിറിഞ്ച് കുത്തിവെച്ച നിലയില്‍; കൈകള്‍ ടേപ്പുപയോഗിച്ച് കെട്ടിവച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഈരാറ്റുപേട്ടയില്‍ വാടക വീട്ടിലെ കിടപ്പുമുറിയില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍

Update: 2025-06-30 05:52 GMT

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകള്‍ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ ആയിരുന്നു മൃതദേഹം. രണ്ട് പേരുടെയും കയ്യില്‍ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ ജോലികള്‍ ചെയ്യുന്ന ആളാണ്.

ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ കിടപ്പുമുറി ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ച് കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News