കല്‍ക്കണ്ടം എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ച കേസില്‍ തുടരന്വേഷണം; ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ ഉത്തരവ്; വ്യാജ ലഹരിക്കേസ് എടുത്ത നടക്കാവ് പോലീസിന്റെ നടപടിയാണ് അന്വേഷണ വിധേയമാക്കുന്നു; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി ഡിജിപി

കല്‍ക്കണ്ടം എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ച കേസില്‍ തുടരന്വേഷണം

Update: 2025-06-05 11:58 GMT

കോഴിക്കോട്: കല്‍ക്കണ്ടം എംഡിഎംഎ എന്ന് ആരോപിച്ച് രണ്ട് യുവാക്കളെ 150 ദിവസം ജയിലില്‍ ഇട്ട സംഭവത്തില്‍ ഡിജിപി തുടരന്വേഷണത്തിന് ഉത്തരവിട്ടു. യുവാക്കളുടെ കയ്യില്‍ നിന്ന് പിടികൂടിയ കല്‍ക്കണ്ടം എംഡിഎംഎ എന്നാരോപിച്ചാണ് ഇരുവരെയും നടയ്ക്കാവ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാല്‍ ലാബ് പരിശോധയില്‍ പിടിച്ചെടുത്ത വസ്തു എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെ യുവാക്കളെ വെറുതെ വിടുകയായിരുന്നു. സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

കല്‍ക്കണ്ടപ്പൊടിയെ എംഡിഎംഎയാക്കി വ്യാജ ലഹരി കേസ് എടുത്ത നടക്കാവ് പോലീസിന്റെ നടപടിയാണ് അന്വേഷണ വിധേയമാക്കുന്നത്. കണ്ണൂര്‍ വാരം ആര്‍ഡബ്ല്യു കോളനിയിലെ നന്ദനം വീട്ടില്‍ മണികണ്ഠന്‍ (46), കാസര്‍കോഡ് കോളിച്ചാല്‍ പതിനെട്ടാം മൈല്‍ ഞരളേറ്റ് വീട്ടില്‍ ബിജു മാത്യു (49) എന്നിവരെ പ്രതികളാക്കിയാണ് നടക്കാവ് പോലീസ് കേസ് എടുത്തത്. 2024 നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജോലി ആവശ്യത്തിനായി കോഴിക്കോട് എത്തിയ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നും രാവിലെ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഡാന്‍സാഫ് തടഞ്ഞുവെച്ചത്. പോലീസിന്റെ പരിശോധനയില്‍ മണികണ്ഠന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 58.240 ഗ്രാം കല്‍ക്കണ്ടം കണ്ടെത്തി. കല്‍ക്കണ്ടപ്പൊടിയാണ് തങ്ങളുടെ കൈവശം ഉള്ളതെന്ന് ഇവര്‍ അറിയിച്ചിരുന്നു. വീട്ടിലേക്ക് വാങ്ങിയ കല്‍ക്കണ്ടമാണെന്നും തലേന്ന് രാത്രി തങ്ങള്‍ അത് കഴിച്ചിരുന്നുവെന്നും ബിജു പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാതെ എംഡിഎംഎ കൈവശംവെച്ചെന്ന് കാണിച്ച് നടക്കാവ് പോലീസ് വ്യാജ ലഹരി കേസ് രജിസ്റ്റര്‍ ചെയ്ത് യുവാക്കളെ റിമാന്‍ഡ് ചെയ്തത്.

15 ദിവസത്തിനുള്ളില്‍ പുറത്തുവരേണ്ട കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട്, അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് കോടതിയില്‍ എത്തിയത്. ലാബ് റിപ്പോര്‍ട്ട് കോടതി പരിശോധിച്ചപ്പോള്‍ ലഹരി വസ്തു അല്ലെന്ന് തെളിയുകയും ചെയ്തു. ഇതോടെ, അഞ്ചുമാസം ജയില്‍ വാസം അനുഭവിച്ച് കഴിഞ്ഞ നിരപരാധികളായ യുവാക്കള്‍ ജയില്‍ മോചിതരായി. ഇക്കഴിഞ്ഞ ഏപ്രില്‍ 24-നാണ് സ്വന്തം ജാമ്യത്തില്‍ ഇരുവരെയും വിട്ടയച്ചത്.

അതേസമയം, പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നും, പ്രതികള്‍ക്ക് എംഡിഎംഎ കൈമാറിയവര്‍ കല്‍ക്കണ്ടം നല്‍കി അവരെ കബളിപ്പിച്ചതാവാം എന്നുമായിരുന്നു നടക്കാവ് പോലീസിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലാണ് ഇപ്പോള്‍ കേസ് അന്വേഷിക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം എന്ന ഉത്തരവ് വന്നിരിക്കുന്നത്.

മംഗളൂരില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ വഴിയില്‍ വെച്ച് മണികണ്ഠന്‍ തന്റെ കുഞ്ഞിന് വേണ്ടി വാങ്ങിയ കല്‍ക്കണ്ടം പാതി കഴിച്ച ശേഷം പോക്കറ്റിലിട്ടിരുന്നു. ഇത് എംഡിഎംഎയാണെന്ന് പറഞ്ഞ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ഇത് കല്‍ക്കണ്ടമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ലെന്ന് ബിജു മാത്യു പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയപ്പോഴും ജഡ്ജിയോട് ഈ കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്ന് ബിജു മാത്യു പറയുന്നു. 60 ഗ്രാം എംഡിഎംഎ കൈവശം വെച്ചുവെന്നായിരുന്നു പൊലീസ് ഫയല്‍ ചെയ്ത കേസ്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടത് കൊണ്ട് ആരും തങ്ങളെ സഹായിക്കാനോ കാണാനോ വന്നില്ലായെന്ന് യുവാക്കള്‍ പറയുന്നു. ഒടുവില്‍ കോടതി തന്നെയാണ് അഭിഭാഷകനെ നല്‍കിയത്. ഇതിനിടയിലാണ് രാസപരിശോധന ഫലം പുറത്ത് വന്നത്. റിപ്പോര്‍ട്ട് വന്നതോടെ നിരപരാധികളായ ഇവരെ കേസില്‍ നിന്ന് കേസ് ഒഴിവാക്കി വിട്ടയച്ചു.

സംഭവത്തില്‍ പൊലീസ് വീഴ്ച പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഡിവൈഎസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താന്‍ തീരുമാനമായത്. അഞ്ച് മാസത്തോളമാണ് ഇരുവര്‍ക്കും വ്യാജകേസിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടി വന്നത്.\\

Tags:    

Similar News