ബിന്ദുവിന്റെ കോള്‍ ലിസ്റ്റ് കണ്ട് പോലീസുകാരും ഞെട്ടി! മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തില്‍ വന്നു പോയവരില്‍ പോലീസ് ഉദ്യോഗസ്ഥരും; സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്ദര്‍ശകര്‍; സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചു; ഒര ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നത് ശരാശരി 25 ഇടപാടുകാര്‍
ബിന്ദുവിന്റെ കോള്‍ ലിസ്റ്റ് കണ്ട് പോലീസുകാരും ഞെട്ടി!
കോഴിക്കോട്: മലാപ്പറമ്പില്‍ സെക്‌സ് റാക്കറ്റ് കേസില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമെന്ന് സൂചന. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കേസില്‍ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പോലീസ്. അനാശാസ്യ കേന്ദ്രത്തില്‍ വന്നു പോയവരില്‍ പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. ഇടപാടുകാരെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.
അതേസമയം കേസിലെ ഒന്നാംപ്രതി ബിന്ദുവിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇവിടെ വന്നു പോയവരെ കുറിച്ച് വിവരം കിട്ടിയത്. കോള്‍ ലിസ്റ്റിലുള്ളവര്‍ക്ക് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ യുവതിയെയടക്കം കഴിഞ്ഞ ആറാം തീയതി പൊലീസ് പിടികൂടിയിരുന്നു.
വയനാട് ഇരുളം സ്വദേശി ബിന്ദുവും ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ചിരുന്നത്. വാട്ട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ത്ത് കൂടുതല്‍ ആളുകളെ ഫ്‌ലാറ്റിലെത്തിക്കുകയാണ് രീതിയെന്ന് പൊലീസ് പറയുന്നു. വാടക ഫ്‌ലാറ്റിലേക്ക് ആളുകളുടെ വരവും പോക്കും ശ്രദ്ധയില്‍ പെട്ട നാട്ടുകാരുടെ പരാതിയിലാണ് പെണ്‍വാണിഭ സംഘം പിടിയിലാകുന്നത്. ഒരു മാസത്തോളം പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇടപാടുകാര്‍ക്ക് വാട്സാപ്പിലൂടെ ലൊക്കേഷന്‍ കൈമാറും. ഫ്‌ലാറ്റിലെത്തി ഇവിടെ സജ്ജീകരിച്ച കൗണ്ടറിലെത്തി പണമടയ്ക്കണം. തുടര്‍ന്ന് ആളെ സെലക്ട് ചെയ്യാമെന്നതായിരുന്നു രീതി.
സംഘത്തിലെ പെണ്‍കുട്ടികള്‍ക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ പ്രധാന ആശുപത്രികളുടെ അടുത്താണ് സംഘം ഫ്‌ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാരെന്ന് പൊലീസ് പറയുന്നു. സംഘത്തിന് കൂടുതല്‍ കേന്ദ്രങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. രണ്ടു വര്‍ഷം മുന്‍പ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തവര്‍ കൃത്യമായി ഒന്നേകാല്‍ ലക്ഷം രൂപ ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. സംഘത്തിനു മറ്റു കേന്ദ്രങ്ങളുണ്ടോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്തുണ്ട്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് സ്ത്രീകളെ ലൈംഗികത്തൊഴിലിനായി എത്തിച്ചിരുന്നത്.
രണ്ടു വര്‍ഷം മുന്‍പാണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഫ്‌ളാറ്റ് കഴിഞ്ഞ ദിവസമാണ് പൊലീസ് റെയ്ഡ് ചെയ്തത്. റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറില്‍ ഇരുന്ന 3 പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്‌ഐ എന്‍.ലീലയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഫ്‌ളാറ്റില്‍ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓടിപ്പോയി. മുറിയില്‍ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. 2 വര്‍ഷം മുന്‍പാണ് സംഘം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും കൃത്യമായി വാടക നല്‍കിയിരുന്നതായും ഫ്‌ലാറ്റ് ഉടമ പറഞ്ഞു.
റാക്കറ്റ് നടത്തിപ്പില്‍, ലഹരി മാഫിയയും ഇതില്‍ പങ്കാളിയാണെന്നാണ് സൂചന. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയ്ക്ക് നല്‍കിയ വിവരങ്ങള്‍ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരടങ്ങുന്ന സെക്‌സ് റാക്കറ്റാണ് പിടിയിലായത്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി അമിനീഷ് കുമാര്‍ വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉഭേഷ് എന്നിവരാണ് നടത്തിപ്പുകാര്‍.
ദമ്പതികള്‍ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും, വാടക നല്‍കിയത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ വാടകക്കാരുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അപ്പാര്‍ട്മെന്റ് ഉടമ സുരേഷ് ബാബു പറഞ്ഞിരുന്നു. മലാപ്പറമ്പില്‍ നിരവധി ഫ്ളാറ്റുകള്‍ അപ്പാര്‍ട്മെന്റിന് ചുറ്റുമുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
നടക്കാവ് പൊലീസില്‍ നിന്നും എസ്ഐ വിളിച്ചാണ് സഹഉടമ സ്ഥലത്തെത്തിയത്. ' മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഒരു കാര്യം കാണിച്ചുതരാമെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോള്‍ അസ്വാഭാവികമായി പലതും കണ്ടു. കുറെ പ്ലാസ്റ്റിക്ക് കവര്‍ നിറഞ്ഞിരിക്കുന്നു. മുറിയിലെ പെട്ടിയില്‍ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു' എന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ സഹഉടമ പറഞ്ഞത്.