മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായി രണ്ട് പോലീസുകാര്‍; തെളിവുകള്‍ അടക്കം ലഭിച്ചതോടെ ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു; കേസില്‍ പ്രതി ചേര്‍ത്തതോടെ അറസ്റ്റും ഉടന്‍; ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് സംശയം

മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായി രണ്ട് പോലീസുകാര്‍

Update: 2025-06-12 00:50 GMT

കോഴിക്കോട്: കോഴിക്കോട് മലപറമ്പ് പെണ്‍വാണിഭ കേന്ദ്രവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് സേനക്കും ചീത്തപ്പേരുണ്ടാക്കുന്നു. അന്വേഷണം നീളുമ്പോള്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പില്‍ രണ്ട് പോലീസുകാര്‍ക്കും ബന്ധമുണ്ടെന്ന തെളിവുകളാണ് ലഭിക്കുന്നത്.പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്ന് രണ്ട് പൊലീസുകാരെ കേസില്‍ പ്രതി ചേര്‍ത്തു. വിജിലന്‍സ് വിഭാഗം ഡ്രൈവര്‍ കെ. ഷൈജിത്ത്, കണ്‍ട്രോള്‍ റൂം ഡ്രൈവര്‍ കെ. സനിത്ത് എന്നിവരെയും കെട്ടിടം വാടകക്കെടുത്ത എം.കെ. അനിമീഷിനെയും പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അതിനിടെ പൊലീസുകാര്‍ക്ക് പെണ്‍വാണിഭ കേന്ദ്രവുമായി ബന്ധമുള്ളതിന്റെ തെളിവുകളടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ട് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് നന്താനം സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയതിന് പിന്നാലെ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിന്മേലാണ് സസ്‌പെന്‍ഷന്‍. പൊലീസുകാരെ വൈകാതെ കേസില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. പൊലീസുകാര്‍ പെണ്‍വാണിഭകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കാളികളായി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇരുവര്‍ക്കും അനധികൃത സമ്പാദ്യവും റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ പങ്കാളിത്തവും ഉണ്ടായിരുന്നു.

അതേസമയം മററൊരു എക്‌സൈസ് ഉദ്യോഗസ്ഥനും ഈ കേന്ദ്രവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തന്നെ സെക്‌സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ കുടുക്കുന്നതിനുളള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നേരത്തെ നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പിടിയിലായിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ജൂണ്‍ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്‌മെന്റ്.

ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്‌ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്. ബിന്ദുവാണ് സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ബിന്ദു നേരത്തേയും ഇത്തരത്തില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബിന്ദു ഒഴികെയുള്ള പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ബിന്ദു നിലവില്‍ റിമാന്‍ഡിലാണ്.

വയനാട് സ്വദേശിനി ബിന്ദു ഒന്നാം പ്രതിയായ പെണ്‍വാണിഭക്കേസില്‍ ഇതോടെ 12 പ്രതികളായി. മെഡി. കോളജ് സ്റ്റേഷനില്‍ നേരത്തേ ബിന്ദുവിനെതിരെ കേസ് ഉണ്ടായിരുന്നു. രണ്ടുവര്‍ഷത്തോളമായി മലാപ്പറമ്പില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകക്ക് എടുത്ത് പെണ്‍വാണിഭകേന്ദ്രം നടത്തുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ 10, 12 പ്രതികളാണ് പൊലീസ് ഡ്രൈവര്‍മാര്‍. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് പരിശോധന നടത്തിയത്.

Tags:    

Similar News