വീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം; പിന്നാലെ ബുർഖ ധരിച്ച് തെരുവിലൂടെ ഓടുന്ന ആളെ കണ്ട് ഭയം; നാട്ടുകാർ ഓടിയെത്തിയപ്പോൾ നിലത്ത് മൃതദേഹം; എല്ലാം ഒപ്പിയെടുത്ത് ക്യാമെറ കണ്ണുകൾ; ആ വേഷംമാറലിന് പിന്നിൽ സംഭവിച്ചത്!
ഡല്‍ഹി: വീടിന്റെ അഞ്ചാം നിലയില്‍നിന്ന് 19-കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. 19-കാരിയായ നേഹയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 26-കാരനും ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയുമായ തൗഫീഖിനെയാണ് പോലീസ് പിടികൂടിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അശോക് നഗറിലാണ് ദാരുണ സംഭവം നടന്നത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ തൗഫീഖിനെ ചൊവ്വാഴ്ചയോടെയാണ് പോലീസ് പിടികൂടിയത്. വീടിന് മുകളില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നേഹയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. തിങ്കളാഴ്ചയാണ് സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
ആളെ തിരിച്ചറിയാതിരിക്കുന്നതിനായി ബുര്‍ഖ ധരിച്ചാണ് നേഹയുടെ വീട്ടില്‍ പ്രതി കയറിപ്പറ്റിയത്. ഇയാൾ വീട്ടിലെത്തുന്നതിന്റെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍നിന്ന് പുറത്തുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവരുകയും ചെയ്തു.
പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം തൗഫീഖും നേഹയും ഏറെ നാളുകളായി പ്രണയബന്ധത്തിലായിരുന്നു. തൗഫീഖ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ പോകുന്നതറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വീടിന്റെ അഞ്ചാം നിലയില്‍ നേഹയും തൗഫീഖും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് തൗഫീഖ് നേഹയെ തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് നിഗമനം.
പക്ഷെ, പ്രണയബന്ധത്തിന്റെ കാര്യം നേഹയുടെ വീട്ടുകാര്‍ നിഷേധിച്ചു. തൗഫീഖും നേഹയും തമ്മില്‍ പ്രണയമില്ലായിരുന്നെന്നും നേഹ തൗഫീഖിന്റെ കൈയില്‍ രാഖി കെട്ടിയിരുന്നെന്നും നേഹയുടെ വീട്ടുകാര്‍ പറയുന്നു. തൗഫീഖിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും നേഹയുടെ വീട്ടുകാര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.