'കാനഡയിലുള്ള എന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം..'; കേട്ട പാടെ ക്യു നിന്ന് ചെറുപ്പക്കാർ; കല്യാണ ശേഷം വിദേശത്തേക്ക് പറക്കാമെന്നും വാഗ്ദാനം; അന്വേഷണത്തിൽ പുറം ലോകം അറിഞ്ഞത് അമ്മയുടെ കൊടും ചതി; തലയിൽ കൈവച്ച് പോലീസ്

Update: 2025-07-20 16:18 GMT

അമൃത്സര്‍: കാനഡയിലുള്ള എന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം. ഈയൊരു വാഗ്ദാനം കേട്ട് മകളെ വിവാഹം ചെയ്യാൻ ഓടിയെത്തിയത് നിരവധി ചെറുപ്പക്കാർ. കാനഡയിലുള്ള യുവതിയുമായി വിവാഹം വാഗ്ദാനം ചെയ്ത് നിരവധി കുടുംബങ്ങളെ പറ്റിച്ച വൻ തട്ടിപ്പ് സംഘത്തെ പഞ്ചാബിലെ ഖന്ന പോലീസ് അറസ്റ്റ് ചെയ്തു. അമ്മയും മകളും ചേര്‍ന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ എന്നാണ് പോലീസ് കണ്ടെത്തല്‍. സുഖ്ദർശൻ കൗർ, മകൾ ഹർപ്രീത് കൗർ എന്ന ഹാരി എന്നിവരാണ് പ്രതികൾ. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കാം എന്ന വാഗ്ദാനം നൽകി പഞ്ചാബിലെ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ഇവർ ലക്ഷ്യം വയ്ക്കുകയായിരുന്നു.

കുറഞ്ഞത് ഏഴ് കുടുംബങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഈ സംഘം തട്ടി എടുത്തത്. കാനഡയിൽ താമസിക്കുന്ന ഹർപ്രീതിന്‍റെ ചിത്രങ്ങളും വീഡിയോകളും യുവാക്കളെ കാണിക്കുകയും വീഡിയോ കോളുകളിലൂടെ വിവാഹനിശ്ചയം നടത്തുകയും ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹത്തിനായി യുവതി ഉടൻ തിരിച്ചെത്തുമെന്ന് ഈ കുടുംബങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. പക്ഷെ, പണം കൈമാറിക്കഴിഞ്ഞാൽ പതിയെ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു പോകും അതാണ് ഇവരുടെ രീതി.

ഒടുവിൽ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അബദ്ധത്തിൽ ഒരു യുവാവിന് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ വിവാഹനിശ്ചയങ്ങളും ചൂഷണവും ഉൾപ്പെട്ട ആസൂത്രിത തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായി. ഈ കേസിൽ മുഖ്യപ്രതിയായ സുഖ്ദർശൻ കൗറിനെയും അവരുടെ മകൻ മൻപ്രീത് സിംഗിനെയും അശോക് കുമാർ എന്നയാളെയും ഖന്ന പോലീസ് പിടികൂടി. നിലവിൽ കാനഡയിലുള്ള ഹർപ്രീതിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

കേസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നതോടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വിവാഹ വാഗ്ദാനങ്ങളെക്കുറിച്ച് കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിൽ പണം നൽകുന്നതിന് മുമ്പ് വിവരങ്ങൾ നന്നായി പരിശോധിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും അധികൃതർ പരിശോധിച്ചു വരുന്നുണ്ട്.

Tags:    

Similar News