'ഞാൻ ഫ്ലൈറ്റിൽ കയറി കേട്ടോ..!'; ഉറ്റവരെ കാണാൻ ആഗ്രഹിച്ചിറങ്ങിയ ആ യുവാവ്; നാട്ടിലെത്താൻ കയറിയത് ഫ്ലൈ ദുബായ് വിമാനത്തിൽ; പിന്നീട് ഒരു വിവരവുമില്ല; സൗദിയിൽ കാണാതായ ഇന്ത്യക്കാരനെ കണ്ടെത്താൻ സഹായം തേടി ഒരു കുടുംബം; ആ പ്രവാസി എവിടെ? എന്ന ചോദ്യത്തിന് ദുരൂഹതകൾ മാത്രം
തബൂക്ക്: സൗദി അറേബ്യയിൽ നിന്നും കാണാതായ ഇന്ത്യക്കാരനെ കണ്ടെത്താൻ സഹായം തേടി ഒരു കുടുംബം. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ മണ്ടവ സ്വദേശിയായ യൂനുസ് ഖാൻ എന്ന യുവാവിനെയാണ് ഈ മാസം ആദ്യം മുതൽ കാണാതായത്. ജൂൺ 2ന് സൗദിയിലെ തബൂക്കിൽ നിന്നും ദുബായ് വഴി ഹൈദരാബാദിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ യൂനുസ് കയറിയതായാണ് അവസാനമായി വിവരങ്ങൾ ലഭിക്കുന്നത്. പിന്നീട് കുടുംബത്തിന് യൂനുസിന്റെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഏകദേശം 30 മാസത്തോളമായി സൗദിയിൽ പ്രവാസിയാണ് യൂനുസ് ഖാൻ. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കണ്ടെത്താനുള്ള സഹായം അഭ്യർത്ഥിച്ച് രാജസ്ഥാനിലെ കുടുംബം ഇന്ത്യൻ ഗവൺമെന്റിനെ സമീപിച്ചിരുന്നു.
ഹൈദരാബാദിലെ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) വക്താവ് അംജദ് ഉല്ലാ ഖാൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യൂനുസിന്റെ പിതാവ് സാക്കിർ ഹുസൈന്റെ കത്ത് എക്‌സിൽ പങ്കിട്ടതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. പോസ്റ്റിന് മറുപടിയായി, വിദേശകാര്യ മന്ത്രാലയം മദദ് പോർട്ടലിൽ SB1WHU110573525 എന്ന പരാതി ഐഡി പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് അയച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, മറ്റൊരു സംഭവത്തിൽ പ്രവാസി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ദത്താത്രേയ(32) ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ ബാത്ത് സനയ്യയിലാണ് സംഭവം. മൂന്ന് വർഷമായി സനയ്യയിൽ ആട് മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. തുടർന്ന് ഹഫർബാത്തിലെ മലയാളി സാമൂഹിക പ്രവർത്തകരോട് യുവാവിന്റെ സുഹൃത്തുക്കൾ സഹായം തേടി. ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി പ്രസിഡന്റുമായ വിപിൻ മറ്റത്തിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി അധികൃതരിൽ നിന്ന് സഹായം തേടി.
തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം എംബാമിങ് നടത്തുന്നതിനുള്ള തുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനചെലവുമടക്കം പൂർണ്ണമായും ഇന്ത്യൻ എംബസി വഹിച്ചു. ഹഫർബാത്ത് ഓഐസിസി പ്രസിഡന്റെ വിപിൻ മറ്റത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ നിന്നും മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.