റോഡിൽ നിന്ന് അസഭ്യം പറഞ്ഞതിനെ തുടർന്ന് വാക്കുതർക്കം; വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി; പിന്നാലെ ആക്രമണം; 50കാരന് ഗുരുതര പരിക്ക്; മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Update: 2025-08-01 10:29 GMT

തൃശൂര്‍: പുല്ലൂരിൽ മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി പോലീസ്. പുല്ലൂര്‍ തുറവന്‍കാട് സ്വദേശി തേക്കൂട്ട് വീട്ടില്‍ സനീഷ് (38), പുല്ലൂര്‍ തുറവന്‍കാട് സ്വദേശി മരോട്ടിച്ചോട്ടില്‍ വീട്ടില്‍ അഭിത്ത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലൂര്‍ വില്ലേജ് ഗാന്ധിഗ്രാം സ്വദേശി എലമ്പലക്കാട്ട് വീട്ടില്‍ അനിത് കുമാറിനെ (50) ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ മാസം 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അനിത് കുമാര്‍ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. തുടർന്ന് പ്രതികൾ അനിത് കുമാറിനെ അന്വേഷിച്ച് വീട്ടിൽ എത്തി. ഈ സമയം അനിത് കുമാറിന്റെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അനിത് കുമാറിനെ അന്വേഷിച്ച് തുറവന്‍കാടുള്ള വീടിന്റെ മുറ്റത്തേക്ക് പ്രതികൾ അതിക്രമിച്ച് കയറുകയായിരുന്നു. അനിത് കുമാറിന്റെ അമ്മയോട് ചോദിച്ചപ്പോള്‍ വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് പ്രതികള്‍ അമ്മയോട് അവനെ കിട്ടിയാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി.

പിന്നീട് രാത്രി ഗാന്ധിഗ്രാം എന്‍.എസ്.എസ്. കരയോഗത്തിന് സമീപം വച്ചാണ് പ്രതികള്‍ അനിത് കുമാറിനെ കണ്ടത്. പ്രതികൾ ചേർന്ന് ഇയാളെ അടിച്ചും ഇടിച്ചും ചവിട്ടിയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഗുരുതര പരുക്കേറ്റ അനിത് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. സനീഷ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്. അഭിത്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും മദ്യലഹരിയില്‍ മറ്റൊരാളുടെ ജീവന് അപകടം വരത്ത വിധം അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍ എം.എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രിജു, സോജന്‍, റാഫി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, രഞ്ജിത്ത്, അന്‍വറുദ്ദീന്‍, ഗോപകുമാര്‍, സതീശ്, അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags:    

Similar News