പിതൃ സഹോദരനെ മർദ്ദിക്കുന്നത് തടയാനെത്തി; പോലീസിനെ വിളിച്ചു വരുത്തിയത് പ്രകോപനമായി; 27കാരനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ച മുണ്ടൻചിറക്കാരൻ വിവാഹിതനായത് രണ്ടുമാസം മുമ്പ്; ഏഴുപേർ പിടിയിൽ

Update: 2026-01-19 11:07 GMT

കൊല്ലം: പിതൃസഹോദരന് നേരെയുണ്ടായ ആക്രമണം ചോദ്യം ചെയ്യാനെത്തിയ 27 വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കേരളപുരം മുണ്ടൻചിറ സ്വദേശി സജിത്താ(27)ണ് ശനിയാഴ്ച അർധരാത്രിയോടെ കൊല്ലപ്പെട്ടത്. തർക്കം പരിഹരിക്കാൻ പോലീസ് സ്ഥലത്തെത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.

നെടുമ്പന ആയുർവേദ ആശുപത്രിക്ക് സമീപം അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം. അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മറ്റൊരാളും കേസിൽ പ്രതിപ്പട്ടികയിലുണ്ട്.

സജിത്തിന്റെ അച്ഛന്റെ സഹോദരൻ പവിത്രനും അയൽവാസിയായ ഷൈജുവുമായി തർക്കമുണ്ടായതറിഞ്ഞാണ് സജിത്ത് സഹോദരൻ സുജിത്ത്, അയൽവാസി അശ്വിൻ എന്നിവർക്കൊപ്പം കേരളപുരത്തുള്ള പവിത്രന്റെ വീട്ടിലെത്തിയത്. സംഘർഷത്തെത്തുടർന്ന് പവിത്രൻ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി തർക്കം പരിഹരിച്ച് മടങ്ങുകയും ചെയ്തിരുന്നു. പോലീസ് നിർദേശിച്ചപ്രകാരം സജിത്തും സഹോദരനും വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോളായിരുന്നു വടക്കടത്ത്ഏലാ ചങ്ങാതി മുക്ക് റോഡിൽ വെച്ച് പ്രതികൾ ഇവരെ ആക്രമിച്ചത്.

മുറിവേറ്റ് റോഡിൽ കിടന്ന സജിത്തിനെ ആശുപത്രിയിലെത്തിക്കാൻ അക്രമിസംഘം ആദ്യം അനുവദിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് കണ്ണനല്ലൂർ പോലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെൽഡിങ് തൊഴിലാളിയായ സജിത്തിന്റെ വിവാഹം രണ്ട് മാസം മുൻപായിരുന്നു. ഇദ്ദേഹം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകനാണ്.

സജിത്തിന്റെ സഹോദരൻ സുജിത് (19), അയൽവാസി അശ്വിൻ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രതികളിൽ ചിലർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സജിത്തിന്റെ മൃതദേഹം വൈകുന്നേരം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News