രാത്രി വൈകി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് തർക്കം; 17കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ അറിയിച്ചു; കൊലപാതകം മറച്ച് വെക്കാൻ തലയറുത്ത് കനാലിൽ വലിച്ചെറിഞ്ഞു; അന്വേഷണത്തിന് വഴിത്തിരിവായത് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ ഫോൺ നമ്പർ; അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽ

Update: 2025-06-06 11:01 GMT

മീററ്റ്: ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ കേസിൽ അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽ. പ്രാഥമിക അന്വേഷണത്തിൽ ദുരഭിമാനക്കൊലയെന്നാണ് നിഗമനം. ആൺസുഹൃത്തുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അമ്മയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മൃതദേഹം തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് ബന്ധുക്കളുടെ സഹായത്തോടെ തലയറുത്ത് മാറ്റി ശരീരം ഉപേക്ഷിച്ചത്. എന്നാൽ പെൺകുട്ടിയുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പേപ്പർ കഷ്‌ണമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബുധാനാഴ്ച രാത്രി ഒരു മണിയ്ക്ക് ശേഷം പെൺകുട്ടി ആൺസുഹൃത്തുമായി സംസാരിക്കുന്നത് അമ്മ രാകേഷ് ദേവി ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി പെൺകുട്ടിയുടെ ഫോൺ മാതാവ് പിടിച്ചുവാങ്ങിയതോടെ തർക്കം വഷളായി. ഇതിനിടെ മാതാവ് പെൺകുട്ടിയെ കൊലപ്പെടുത്തി. ശേഷം ബന്ധുക്കളെ അറിയിച്ചു. പെൺകുട്ടിയുടെ അമ്മാവന്മാരും, കസിന്സും അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി. ശരീരം മറവ് ചെയ്യണമെന്ന തീരുമാനത്തിലെത്തിയതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയറുത്ത് മാറ്റി. ശേഷം ബഹാദൂർപൂർ ഗ്രാമത്തിലെ അഴുക്കുചാലിൽ പെൺകുട്ടിയുടെ ശരീരം വലിച്ചെറിഞ്ഞു. തല ജാനി ഗംഗ കനാലിലും ഉപേക്ഷിച്ചു.

അടുത്ത ദിവസം പെൺകുട്ടിയുടെ ശരീരം സമീപവാസികൾ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആൺസുഹൃത്തിന്‍റെ പേരും മൊബൈൽ നമ്പറും അടങ്ങിയ കടലാസ് തുണ്ട് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കണ്ടെത്തി. ഇതാണ് പോലീസിന് കുട്ടിയുടെ വിവരങ്ങൾ തിരിച്ചറിയാൻ സഹായിച്ചത്. വികാവസാന പെൺകുട്ടിയെ തിരിച്ചറിഞ്ഞതും. പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് വികാസ് പോലീസിനോട് സമ്മതിച്ചു. വികാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവന്മാരെയും ഒരു ബന്ധുവിനെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ തല ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി എസ്‌.പി ആയുഷ് വിക്രം സിങ് പറഞ്ഞു.

Tags:    

Similar News