ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം; നിരന്തരം ചാറ്റ് ചെയ്ത് വളച്ചെടുത്തു; വിവാഹവാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഹോംസ്റ്റേയിലും ബന്ധുവീട്ടിലും വച്ചും പീഡനത്തിന് ഇരയാക്കി; യുവതിയുടെ പരാതിയില്‍ 30കാരന്‍ അറസ്റ്റില്‍

ലൈംഗിക പീഡനം, യുവതിയുടെ പരാതിയില്‍ 30കാരന്‍ അറസ്റ്റില്‍

Update: 2025-02-12 14:32 GMT

തിരുവല്ല: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച ശേഷം ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 30കാരന്‍ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ നെടുമ്പ്രം പൊടിയാടി ശോഭ ഭവനില്‍ സതീഷ് പാച്ചന്‍ (30) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. അടൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് പലതവണ ലൈംഗിക പീഡനത്തിന് ഇരയായത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി യുവതിയുമായി സ്ഥിരമായി ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നു. അടുപ്പത്തിലായശേഷം ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി. തുടര്‍ന്ന് 2023 ജൂണ്‍ 24ന് ഇയാളുടെ വീട്ടില്‍ വിളിച്ചു വരുത്തി ആദ്യമായി പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് ജൂലൈ ഒന്നിനും, 2024 ജനുവരി 19 നും ഇവിടെ വച്ച് പീഡിപ്പിച്ചു.

2023 ജൂലൈ 24 ന് കാലടിയ്ക്കടുത്തുള്ള ഹോംസ്റ്റേയില്‍ വച്ചും പിറ്റേവര്‍ഷം ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. പുളിക്കീഴ് പോലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി നല്‍കിയതുപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

തുടര്‍ന്ന്, പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വൈകിട്ട് നാലരയോടെ വീടിനു സമീപത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.

കുറ്റകൃത്യം നടന്ന ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും എത്തിച്ചു തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ സതീഷ്‌കുമാര്‍, എസ് സി പി ഓ അനീഷ്, സി പി ഓമാരായ രഞ്ജു കൃഷ്ണന്‍, സന്ദീപ്, അലോക്, അഖില്‍, റിയാസ്, ശ്രീജ ഗോപിനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News