തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശമെത്തിയത് തെലങ്കാനയില്‍ നിന്നും പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്ക്; ഇരുസ്ഥലങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി

Update: 2025-02-12 18:05 GMT

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. രണ്ട് സ്ഥലങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തെലങ്കാനയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് സ്‌ക്വാഢും പൊലീസും പരിശോധന നടത്തി. അതേ സമയം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ റെയില്‍വേ അധികൃതര്‍ ജാഗ്രത തുടരുമെന്നും അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ ഏജന്‍സികളുടെ പ്രത്യേക യോഗം ചേര്‍ന്നു. സുരക്ഷ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

നെടുമ്പാശ്ശേരി വിമാനത്താവളം, തിരുവനന്തപുരം , കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ ബോംബ് പൊട്ടുമെന്നുമായിരുന്നു സന്ദേശം. നിലവില്‍ സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യമില്ലെങ്കിലും വ്യാജഭീഷണിയാണോ എന്നത് പരിശോധിച്ച് വരികയാണ്. ബോംബ് ഭീഷണി നേരിട്ടയിടങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പ്രത്യേകയോഗം ചേര്‍ന്നു.

രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് പിന്‍വശത്തുള്ള ഹോട്ടലില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Similar News