പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ കൈക്കൂലി; വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി സൂക്ഷിച്ചു; പീഡിപ്പിച്ച വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഓര്‍മയില്ലെന്നും കോളേജ് അദ്ധ്യാപകന്‍; കണ്ടെത്തിയത് 59പേരുടെ വീഡിയോ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കണ്ടെത്തിയത് 59പേരുടെ വീഡിയോ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Update: 2025-03-21 08:22 GMT

ന്യൂഡല്‍ഹി: കോളേജില്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്ത കോളേജ് അദ്ധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. സേത്ത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസര്‍ അമ്പതുകാരനായ രജനീഷ് കുമാര്‍ ആണ് പിടിയിലായത്.

പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കണമെന്നും ജോലി ലഭിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കൈക്കൂലി നല്‍കാറുണ്ടായിരുന്നു. ഇത് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുക്കാനും അവരെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതിനും ഇടയാക്കിയെന്നാണ് രജനീഷ് പറയുന്നത്. കൂടുതല്‍ പേരും സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം കിടക്ക പങ്കിടുകയായിരുന്നു എന്നും അയാള്‍ പറഞ്ഞു.

പരിശോധനയില്‍ വിദ്യാര്‍ത്ഥിനികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ 59 വീഡിയോകള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് പീഡനം വീഡിയോയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അതിനുമുമ്പും വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. എത്ര വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു എന്ന തനിക്ക് ഓര്‍മ്മയില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാന്‍ തുടങ്ങിയതിനെക്കുറിച്ചും അയാള്‍ പൊലീസിനോട് പറഞ്ഞു.ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടറിലെ വെബ് ക്യാം പകര്‍ത്തി. അറിഞ്ഞുകൊണ്ടായിരുന്നില്ല ഇത് ചെയ്തത്. പിന്നീട് കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കണ്ടത്.

തുടര്‍ന്നാണ് എല്ലാം റെക്കാഡുചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി പ്രത്യേക സോഫ്ട്വെയറും കമ്പ്യൂട്ടറില്‍ ഇയാള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് നിരവധിപേരെ ബ്ലാക്ക് മെയില്‍ ചെയ്തതായും ഇയാള്‍ സമ്മതിച്ചു.

കുറച്ചുനാള്‍മുമ്പ് ലഭിച്ച അജ്ഞാത കത്തില്‍ നിന്നാണ് അദ്ധ്യാപകന്റെ പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. ഇതോടെ ഇയാള്‍ ഒളിവില്‍പോയി. കഴിഞ്ഞദിവസമായിരുന്നു അറസ്റ്റ്. 2001ലായിരുന്നു ഇയാള്‍ കോളേജ് അദ്ധ്യാപകനായത്. 2008മുതല്‍ ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കാന്‍ തുടങ്ങി. കഴിഞ്ഞവര്‍ഷം ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിച്ചു. രജനീഷ് വിവാഹിതനാണ്.

Tags:    

Similar News