കോവിഡ് ബാധിച്ച പെണ്‍കുട്ടിയുമായി ട്രീറ്റ്മെന്റ് സെന്ററിലേക്ക് പോകും വഴി ആംബുലന്‍സില്‍ വച്ച് പീഡനം: പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച് കോടതി; ശിക്ഷാവിധി നാളെ
പത്തനംതിട്ട: കോവിഡ് ബാധിച്ച പത്തൊന്‍പതുകാരിയെ ട്രീറ്റ്മെന്റ് സെന്റിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫല്‍(29) ഐ പി സി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ്്ടി/എസ്ടി പിഓഎ ആക്ട് 5എ വകുപ്പ് പ്രകാരവും കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതിയുടെ ശിക്ഷയിന്‍മേല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതി ഭാഗം അഡ്വക്കേറ്റ് എന്നിവര്‍ വിശദമായി വാദം പറഞ്ഞു. പ്രതിക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ടീ.ഹരികൃഷ്ണന്‍ വാദിച്ചു. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കേരള മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പന്തളം സ്വദേശിയായ യുവതിയെ അടുരിലെ ആശുപത്രിയില്‍ നിന്നും പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെന്ററിലേക്ക് കൊണ്ടു പോകും വഴി ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൊണ്ടു പോയി ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ വടക്കടത്തുകാവിലുള്ള ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി മാറിയിരുന്നു. അവിടെ വച്ച് കോവിഡ് സ്ഥിരീകരിച്ചതോടെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലന്‍സ് അധികൃതര്‍ ഏര്‍പ്പെടുത്തി. 108 ആംബുലന്‍സില്‍ കരാര്‍ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലന്‍സില്‍ ഡ്രൈവറും ഒരു ആരോഗ്യ പ്രവര്‍ത്തകനോ വോളന്റിയറോ ഉണ്ടാകും. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതിന്‍ പ്രകാരം ഇരുവരെയും നേരത്തേ വന്ന ആംബുലന്‍സില്‍ തന്നെ അയയ്ക്കാന്‍ തീരുമാനിച്ചു. ഇതിന്‍ പ്രകാരം യാത്ര പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ആംബുലന്‍സില്‍ ഇന്ധനമില്ലെന്ന് ഡ്രൈവര്‍ക്ക് മനസിലായത്. അയാള്‍ തന്നെയാണ് നൗഫല്‍ ഓടിക്കുന്ന ആംബുലന്‍സ് വിളിച്ചു വരുത്തി രോഗികളെ അതില്‍ കയറ്റി വിട്ടത്. ഇതില്‍ ഒരു വോളന്റിയര്‍ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലന്‍സിന്റെ ഡ്രൈവര്‍ കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ലെന്ന വിവരം അയാള്‍ അറിഞ്ഞിരുന്നുമില്ല. ആംബുലന്‍സ് മാറിയാണ് രോഗികള്‍ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല. പന്തളത്തെ അര്‍ച്ചന ആശുപത്രിയില്‍ പെണ്‍കുട്ടിയെ ഇറക്കിയ ശേഷം കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിലേക്ക് ഒപ്പമുള്ള സ്ത്രീയെ കൊണ്ടു പോകാനായിരുന്നു നിര്‍ദേശം. എന്നാല്‍, നൗഫല്‍ ആകട്ടെ ആദ്യം കോഴഞ്ചേരി ജില്ലാശുപത്രിയിലേക്കാണ് പോയത്.
ഒപ്പമുളള സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം തിരികെ വരുമ്പോള്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയ ശേഷമാണ് പത്തൊമ്പതുകാരിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് അവശനിലയിലായ യുവതിയെ പന്തളം അര്‍ച്ചന ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ട ശേഷം അടൂരിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അവശത കണ്ട് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ആശുപത്രി അധികൃതര്‍ വിവരം അടൂര്‍ പൊലീസിന് കൈമാറി. എസ്ഐ ശ്രീജിത്ത് ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെത്തുമ്പോള്‍ ആംബുലന്‍സും നൗഫലും അവിടെയുണ്ടായിരുന്നു. കൈയോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയുമായി തനിക്ക് അടുത്തു പരിചയം ഉണ്ടെന്നാണ് ഇയാള്‍ പൊലീസിന് കൊടുത്ത മൊഴി.
അടൂര്‍ വടക്കടത്തുകാവില്‍ നിന്ന് 42 വയസുള്ള വീട്ടമ്മയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി രാത്രി 11.30 നാണ് ആംബുലന്‍സ് പുറപ്പെട്ടത്. വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെണ്‍കുട്ടിക്ക് പന്തളം അര്‍ച്ചനാ ആശുപത്രിയിലുമാണ് ചികില്‍സാ സൗകര്യം ഒരുക്കിയിരുന്നത്. പന്തളം വഴി ചെന്ന് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാര്‍ഗം. എന്നാല്‍, നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുമ്പമണ്‍ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ ഇയാള്‍ ഇറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് ഊരി മാറ്റിയ ശേഷം പിന്നിലേക്ക് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ക്കാനുള്ള ശ്രമമെല്ലാം നിഷ്ഫലമായി. ആളൊഴിഞ്ഞ സ്ഥലത്തെ നിലവിളിയും ആരും കേട്ടില്ല. പീഡനമൊക്കെ കഴിഞ്ഞ് പെണ്‍കുട്ടിയുമായി കിടങ്ങന്നൂര്‍കുളനട വഴി പന്തളത്തെത്തി അര്‍ച്ചന ആശുപത്രിയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഇറക്കി വിട്ട ശേഷം കൂളായി അടൂരിന് പോയി. പെണ്‍കുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫല്‍ കരുതിയിരുന്നത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
രോഗികളുമായി പോയ വാഹനം തിരികെ വരാന്‍ വൈകിയതിനെ തുടര്‍ന്ന് ആദ്യത്തെ ആംബുലന്‍സ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസിലായത്. പോകുന്ന വഴി നൗഫല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തു. ആസൂത്രിതമായി പീഡിപ്പിച്ച ശേഷം നൗഫല്‍ പെണ്‍കുട്ടിയെ വിളിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പീഡനം നടന്ന വിവരം അന്വേഷിച്ച പൊലീസ് മറ്റൊരു ഓട്ടത്തിന് പോകാനെന്ന് പറഞ്ഞ് നൗഫലിനെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു. അതിന് മുന്‍പായി ഇയാള്‍ പോയ സ്ഥലം ജിപിഎസ് ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നൗഫല്‍ പറഞ്ഞത് പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമായിരുന്നു. ഫോണില്‍ വിളിച്ചാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്. അപ്പോഴാണ് നൗഫല്‍ മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്. കായംകുളം പൊലീസ് ചാര്‍ജ് ചെയ്ത 2185/19 കേസിലെ പ്രതിയാണ് നൗഫല്‍.