നിന്നെ ഞാൻ കല്യാണം കഴിക്കും..വേറെ ആരെയും ഇനി വേണ്ട..! കുവൈറ്റിലെ ഒരു പെണ്ണിന്റെ വാക്കുകളിൽ വീണുപോയ ആ ഇന്ത്യക്കാരൻ; അന്ന് മുതൽ ജോലിക്ക് നിന്ന ജ്വല്ലറിയിൽ അയാൾ കാണിച്ചത് വൻ കള്ളത്തരം; പ്രതി ഇനി അഴിക്കുള്ളിൽ; കടുത്ത ശിക്ഷ നൽകി കോടതി
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന സ്വർണ്ണ മോഷണത്തിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും നിർണായക വിധിയുമായി അപ്പീൽ കോടതി. കേസിലെ ഒന്നാം പ്രതിയായ ഇന്ത്യൻ സെയിൽസ്മാന് പത്തുവർഷം തടവും കൂട്ടുപ്രതിയായ കുവൈത്ത് സ്വദേശിനിക്ക് അഞ്ചുവർഷം തടവും വിധിച്ചു. 8,09,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതിന് തുല്യമായ തുക പിഴയായും ഇരുവരും ചേർന്ന് കെട്ടിവെക്കണം.
ഇന്ത്യൻ പൗരനായ സെയിൽസ്മാനെതിരെ മോഷണക്കുറ്റം കൂടാതെ കള്ളപ്പണം വെളുപ്പിച്ചതിനും കുറ്റം ചുമത്തിയിരുന്നു. കോടതി വിധിച്ച തടവിനും പിഴയ്ക്കും പുറമെ, മോഷ്ടിച്ച ആഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ പാക്കിസ്ഥാൻ പൗരനെതിരെ അസാന്നിധ്യത്തിൽ പത്ത് വർഷം തടവ് വിധിച്ചിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്.
രണ്ടുവർഷത്തോളം നീണ്ടുനിന്ന ആസൂത്രിത മോഷണമാണ് ജ്വല്ലറിയിൽ നടന്നത്. സ്ഥാപനത്തിലെ സെയിൽസ്മാനായിരുന്ന ഇന്ത്യൻ പൗരൻ, കുവൈത്ത് സ്വദേശിനിയുമായും അവരുടെ മകളുമായും ചേർന്നാണ് സ്വർണ്ണാഭരണങ്ങൾ കടത്തിയത്. മോഷ്ടിച്ച ആഭരണങ്ങളുടെ പണം കുവൈത്ത് സ്വദേശിനിക്കും മകൾക്കുമാണ് കൈമാറിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സ്വദേശിനി മോഷണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാൾ കോടതിയിൽ അവകാശപ്പെട്ടു.
അതേസമയം, കുവൈത്ത് സ്വദേശിനിയുടെ മകളെ തെളിവുകളുടെ അഭാവത്തിൽ അപ്പീൽ കോടതി കുറ്റവിമുക്തയാക്കി. നേരത്തെ കീഴ്ക്കോടതി ഇവർക്ക് മൂന്നുവർഷം തടവ് വിധിച്ചിരുന്നുവെങ്കിലും അപ്പീൽ കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഈ വിധി രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.