കുട്ടികളുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി; മഴുകൊണ്ട് വലതുകാല്‍ വെട്ടിയെടുത്തു ബൈക്കില്‍ ഒന്നാം പ്രതിയുടെ ആഹ്ലാദ പ്രകടനം; പട്ടാപ്പകല്‍ നടന്ന ക്രൂരകൃത്യത്തിന് സാക്ഷികളില്ല; തെളിവായി സിസിടിവി ദൃശ്യം; പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം
തിരുവനന്തപുരം: പോത്തന്‍ കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വധശ്രമക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിര്‍ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ചുകയറി, യുവാവിനെ കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കേസില്‍ ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്, സച്ചിന്‍ എന്നീ പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. നെടുമങ്ങാട് എസ്ഇഎസ്ടി കോടതിയുടേതായിരുന്നു വിധി.
കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് നെടുമങ്ങാട് സ്പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി എ.ഷാജഹാന്‍ കഴിഞ്ഞദിവസം വിധിച്ചിരുന്നു. സാക്ഷികളെ സ്വാധീനിച്ചാല്‍ കേസില്‍ രക്ഷപ്പെടാന്‍ സാധിക്കില്ലെന്നാണ് ഈ വിധി വ്യക്തമാക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ ടി ഗീനാകുമാരി പ്രതികരിച്ചു. ഒന്നും മൂന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നായിരുന്നു വാദിച്ചിരുന്നത് എന്നാല്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി മൊഴിമാറ്റി എന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
2021 ഡിസംബര്‍ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസില്‍ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തന്‍കോട് കല്ലൂരുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് എതിര്‍സംഘം വീടുവളഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം.
പ്രാണരക്ഷാര്‍ത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതില്‍ തകര്‍ത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാല്‍ വെട്ടിയെടുത്തു. കാല്‍ വഴിയിലെറിയുന്ന സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തിരിച്ചറിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താന്‍ കഴിഞ്ഞത്.
പ്രതികളില്‍ നിന്നുള്ള പിഴ തുക സുധീഷിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കേസിലെ ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികളായ മങ്കാട്ടുമൂല എസ് എസ് ഭവനില്‍ സുധീഷ് ഉണ്ണി, കുടവൂര്‍ ഊരുക്കോണം ലക്ഷംവീട് കോളനിയില്‍ ശ്യാംകുമാര്‍, ചിറയിന്‍കീഴ് വിളയില്‍വീട്ടില്‍ ഒട്ടകം രാജേഷ് എന്ന രാജേഷ്, ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡംകുഴി സുധീഷ് ഭവനില്‍ നിതീഷ്, ശാസ്തവട്ടം സീനഭവനില്‍ നന്ദിഷ്, കണിയാപുരം മണക്കാട്ടുവിളാകം പറമ്പില്‍വീട്ടില്‍ രഞ്ജിത്ത്, പിരപ്പന്‍കോട് തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയില്‍ ശ്രീനാഥ്, കോരാണി വൈ.എം.എ. ജംഗ്ഷന്‍ വിഷ്ണുഭവനില്‍ സൂരജ്, കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ അരുണ്‍, തോന്നയ്ക്കല്‍ കുഴിന്തോപ്പില്‍വീട്ടില്‍ ജിഷ്ണു, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് രണ്ടാം പ്രതി ശ്യാംകുമാര്‍. പ്രതികള്‍ക്കെതിരെ കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച് കയറല്‍, എസ്.സി/എസ്.ടി വകുപ്പുകള്‍ എന്നിവ നിലനില്‍ക്കുമെന്നും എന്നാല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെടുമങ്ങാട് മുന്‍ ഡിവൈ.എസ്.പി എം.കെ.സുല്‍ഫിക്കറിന്റെയും പോത്തന്‍കോട് ഇന്‍സ്പെക്ടര്‍ ശ്യാമിന്റെയും നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്മാറിയ കേസില്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ നേരിട്ട് കേസ് നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ ഡോ.ടി.ഗീനാകുമാരി ഹാജരായി. പ്രോസിക്യൂഷനും സാക്ഷികള്‍ക്കും ഭീഷണിയുണ്ടായിരുന്നതിനാല്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 84 സാക്ഷികളെയും 58 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
തെളിവായി സിസിടിവി ദൃശ്യങ്ങള്‍
2021 ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 2.30നായിരുന്നു കൊലപാതകം. ഊരൂപൊയ്ക മങ്കാട്ടുമൂല സ്വദേശികളായ വിഷ്ണു, അഖില്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍, കല്ലൂരിലെ പാണന്‍വിളയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സുധീഷ്. അക്രമികളെ കണ്ട് രക്ഷപ്പെടാന്‍ സമീപത്തെ സജീവിന്റെ വീട്ടില്‍ ഓടിക്കയറിയ സുധീഷിനെ വാതില്‍ വെട്ടിപ്പൊളിച്ചാണ് കൊലപ്പെടുത്തിയത്. ഒന്നാംപ്രതി മഴു ഉപയോഗിച്ച് സുധീഷിന്റെ വലതുകാല്‍ മുട്ടിന് താഴെവച്ച് വെട്ടിയെടുത്ത് ഉയര്‍ത്തിപ്പിടിച്ച് ആര്‍ത്തുവിളിച്ച് ബൈക്കില്‍ കല്ലൂര്‍ ജംഗ്ഷനിലെത്തി. പരസ്യമായി ഇത് ഇവിടെ വലിച്ചെറിയുകയായിരുന്നു. പട്ടാപ്പകല്‍ നടന്ന ക്രൂരകൃത്യമായിട്ടും കോടതിയില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ ആരും തയ്യാറായില്ല. സാക്ഷികളെ ഗുണ്ടാസംഘം ഭയപ്പെടുത്തിയിരുന്നു. ക്യാമറ ദൃശ്യങ്ങളാണ് പ്രതികളുടെ അറസ്റ്റിന് സഹായകമായത്. വീട്ടുടമസ്ഥനായ സജീവ് മാത്രമാണ് കൃത്യമായ മൊഴി ആവര്‍ത്തിച്ചത്.