കേസന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്ന് അഖില്‍ മാരാര്‍; രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാന്‍ നിര്‍ദേശം

അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Update: 2025-05-28 13:30 GMT

കൊച്ചി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ടെലിവിഷന്‍ താരവും സംവിധായകനുമായ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അഖില്‍ മാരാര്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ഇന്ത്യ - പാകിസ്ഥാന്‍ ഏറ്റുമുട്ടലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില്‍ മാരാര്‍ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലെ ഉള്ളടക്കം രാജ്യവിരുദ്ധമെന്നായിരുന്നു പരാതി.

യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തര്‍ക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക്ക് പണയം വെച്ചിട്ടാവരുത് എന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. യുക്രൈന്‍ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ല. ഇവിടെ ഇപ്പോഴും സായിപ്പിന്റെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപോയി. മര്യാദക്ക് ഇരുന്നില്ലെങ്കില്‍ നിന്നെയൊക്കെ തീര്‍ത്തു കളയും, ആ ഭീഷണിയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയണമെന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പരാതി.

കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും ജൂണ്‍ 10ന് രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു. അഖില്‍ മാരാരുടെ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറാനും നിര്‍ദേശമുണ്ട്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരാണ് അഖില്‍ മാരാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വിഡിയോ എന്ന കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ബിഎന്‍എസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമായിരുന്നു ചുമത്തിയത്. ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്റെ പരാതിയിലായിരുന്നു കേസ്.

അഖില്‍ മാരാരുടെ പോസ്റ്റ് രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ താന്‍ ഇത് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്തിരുന്നു എന്നും കേസന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും അഖില്‍ മാരാര്‍ വാദിച്ചു. എന്നാല്‍ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കാം എന്നറിയിച്ച സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹര്‍ജിക്കാരനുണ്ടെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണഘടന അനുസരിച്ചുള്ള ന്യായമായ നിയന്ത്രണം മാത്രമേ ഏര്‍പ്പെടുത്താനാകൂവെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിലെ അഭിപ്രായ പ്രകടനം സായുധ കലാപത്തിനുള്ള പ്രേരണയാണെന്നോ വിധ്വംസക പ്രവൃത്തിയാണെന്നോ പ്രഥമദൃഷ്ട്യാ പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വിഡിയോ ഡിലീറ്റ് ചെയ്തു, പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചതാണ് തുടങ്ങിയ ഹര്‍ജിക്കാരന്റെ വാദങ്ങളും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി കണക്കിലെടുത്തു.

Similar News