കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പുതിയകടവ് ബീച്ചിന് സമീപം ചാക്കില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത് ഏഴ് വയസ്സുകാരനെ; രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയില്‍; സിസിടിവി ദൃശ്യം പുറത്ത്

കോഴിക്കോട്ട് ഏഴ് വയസ്സുകാരനെ തട്ടികൊണ്ടുപോകാന്‍ ശ്രമം

Update: 2025-05-29 08:56 GMT

കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ കര്‍ണടക സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. കര്‍ണാടക സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു.

ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് നാടോടികളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ചാക്കില്‍ കയറ്റി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. ഇതരസംസ്ഥാനക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്.

വീടിനു തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോള്‍ ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും ഇതുകണ്ടുനില്‍ക്കുകയായിരുന്ന തങ്ങള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു. ബീച്ചിലേക്കോടിയ അവരുടെ പിന്നാലെ ഓടിയതായും ആളുകളോട് പറയുകയും ആളുകള്‍ ചേര്‍ന്ന് അവരെ പിടികൂടിയതായും കുട്ടികള്‍ പറയുന്നു.

നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സ്ത്രീ പിടിച്ച് ചാക്കില്‍ കയറ്റാന്‍ നോക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. ജനം തിങ്ങിപ്പാര്‍ക്കുന്നിടത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം പയ്യന്നൂരില്‍ കുടുംബത്തോടൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Similar News