മാനന്തവാടി ദ്വാരകയില്‍ മലയോര ഹൈവേയില്‍ വിള്ളല്‍; ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ടാറിങ്ങ് പൂര്‍ത്തീകരിച്ചത് കഴിഞ്ഞയാഴ്ച; സംരക്ഷണഭിത്തി തകര്‍ന്നു; ആശങ്ക പങ്കുവച്ച് നാട്ടുകാര്‍

മാനന്തവാടി ദ്വാരകയില്‍ മലയോര ഹൈവേയില്‍ വിള്ളല്‍

Update: 2025-05-29 14:23 GMT

മാനന്തവാടി: മലയോര ഹൈവേയില്‍ വിള്ളല്‍. വയനാട് മാനന്തവാടി മലയോര ഹൈവേയില്‍ ടാറിംഗ് പൂര്‍ത്തിയായി ഒരാഴ്ച്ച പിന്നിടുന്നതിന് മുന്‍പേ വിള്ളല്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. മാനന്തവാടി ദ്വാരകയിലാണ് 40 മീറ്ററിലധികം ദൂരത്തില്‍ റോഡ് വീണ്ടു കീറിയത്. കഴിഞ്ഞ ആഴ്ച ടാറിങ് ചെയ്ത സ്ഥലത്താണ് അപകട ഭീഷണി. ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് മലയോര ഹൈവേയിലെ റോഡ് നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് തുടങ്ങുന്ന റോഡ് മുതല്‍ കല്‍പ്പറ്റ വരെയുള്ള 50 കി മീ ദൂരത്തോളമാണ് വയനാട്ടില്‍ മലയോര ഹൈവേയുടെ പണി നടക്കുന്നത്.

മലയോര ഹൈവേയില്‍ 20 മീറ്ററിലധികം റോഡ് ആണ് മണ്‍സൂണ്‍ ആരംഭിക്കുന്നതിനും മുന്‍പേ തകര്‍ന്നടിഞ്ഞത്. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയും തകര്‍ന്നിട്ടുണ്ട്. ആദ്യം പണി പൂര്‍ത്തീകരിച്ച് ഒരാഴ്ച്ച പിന്നിടും മുന്‍പ് റോഡ് തകര്‍ന്നിരുന്നു. പീന്നിട് രണ്ടാമത് റോഡ് സംരക്ഷണ ഭിത്തി കെട്ടി ടാറിംഗ് ചെയ്യുകയായിരുന്നു. ഈ റോഡിലാണ് വീണ്ടും 20 കിലോമീറ്ററിലധികം വിള്ളല്‍ കണ്ടെത്തിയത്. ഭാരം കൂടിയ വാഹനങ്ങള്‍ ഈ റോഡിലൂടെ ഇതുവരെ സഞ്ചരിച്ചു തുടങ്ങിയിട്ടില്ല. റോഡിലും സംരക്ഷണഭിത്തിയോടും ചേര്‍ന്ന് നടക്കുമ്പോള്‍ പോലും റോഡ് താഴ്ന്ന് പോകുന്ന അവസ്ഥയാണ്.

കോഴിക്കോട്ടേയ്ക്കും ബത്തേരിയിലേക്കുമടക്കം വാഹനങ്ങള്‍ കടന്നുപോകുന്ന മലയോരഹൈവേയിലെ പ്രധാനഭാഗമാണ് ഇത്തരത്തില്‍ അപകട ഭീഷണിയിലായിരിക്കുന്നത്. ഈ റോഡിലൂടെ വാഹനങ്ങള്‍ സഞ്ചരിച്ചാല്‍ താഴ്ന്ന് പോകുമെന്നും സംരക്ഷണ ഭിത്തി തകര്‍ന്ന് വാഹനങ്ങള്‍ നിലംപതിക്കുമെന്ന ആശങ്കയിലുമാണ് നാട്ടുകാര്‍. റോഡ് പണി പൂര്‍ത്തീകരിച്ച ശേഷവും റോഡ് പണി നടക്കുന്നു എന്ന ബോര്‍ഡും ഇന്ന് രാവിലെ പ്രത്യക്ഷപ്പെടുകയായിരുന്നു. റോഡ് നിര്‍മ്മാണ സമയത്തും തങ്ങളുടെ ആശങ്ക ഊരാളുങ്കല്‍ കമ്പനിയെ അറിയിച്ചതാണെന്നും എന്നാല്‍ തങ്ങളുടെ ആശങ്ക അവര്‍ മുഖവിലയ്ക്ക് എടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Similar News