വാടകവീട്ടില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം; നടത്തിയത് ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ലഹരി വില്‍പ്പന; സുനിലിനേയും സരിതയേയും കുടുക്കി പോലീസ്; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോങ്ങാട്ടെ ലഹരി കച്ചവടയമായപ്പോള്‍

Update: 2025-06-01 06:14 GMT

പാലക്കാട് : 1.3 കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ പൊലീസ് പിടിയിലാകുന്നത് പോലീസിന്റെ ജാഗ്രതയില്‍. മങ്കര കുനിയംപാടം കൂട്ടാല സ്വദേശി സുനില്‍ (31), തൃശൂര്‍ സ്വദേശിനി സരിത (32) എന്നിവരാണ് കോങ്ങാട് പൊലീസിന്റെ പിടിയിലായത്.

കോങ്ങാട് കുണ്ടളശേരി ചിറക്കേക്കാവ് കൊല്ലങ്കോട്ടുപാറയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീട്ടില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി മരുന്ന് വിതരണത്തിന് ഉപയോഗിച്ച കാറും 2,40,000 രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. പണം ലഹരിമരുന്ന് വില്‍പ്പനയിലൂടെ നേടിയതാണെന്നാണ് വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടികള്‍.

വാടകവീട്ടില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുകയാണെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. കുറച്ചുദിവസമായി വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും ലഹരി വില്‍പ്പന നടത്തുന്ന അന്തര്‍ദേശീയ സംഘത്തിലെ കണ്ണികളാണിവരെന്നും പൊലീസ് പറഞ്ഞു.

സംഘത്തിലെ പ്രധാനികള്‍ക്കായി അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിത്. ബംഗളൂരുവില്‍ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്.

സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുടര്‍ന്നു. ഒരു വര്‍ഷമായി ഇരുവരും ചേര്‍ന്ന് കോങ്ങാട് ടൗണില്‍ കാറ്ററിങ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇവര്‍ ബംഗളൂരുവില്‍ നിന്ന് ലഹരി എത്തിക്കുന്നതായ വിവരം പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരവും പൊലീസിന് ലഭിച്ചു. ഇന്നലെ വൈകീട്ട് ഇരുവരും തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്. എംഡിഎംഎ തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും പണവും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

കോങ്ങാട്ടെ ഒരു വീട്ടില്‍ ലഹരിമരുന്ന് ഉണ്ട് എന്ന രഹസ്യ വിവരം ലഭിച്ച പ്രകാരമാണ് ഡാന്‍സാഫ് സംഘവും പാലക്കാട് എസ്പിയുടെ ലഹരി വിരുദ്ധ സംഘവും തെരച്ചില്‍ നടത്തിയത് .സുനിലും സുഹൃത്ത് സരിതയും ലഹരി മരുന്ന് കടത്ത് സംഘത്തിലെ പ്രധാനികള്‍ ആണെന്ന് പൊലീസ് പറഞ്ഞു. പത്തിരിപ്പാല സ്വദേശിനി സരിത വിവാഹം ചെയ്ത് അയച്ചത് തൃശൂര്‍ ഐക്കാട്ടേക്കാണ് .ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത് എന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

പാലക്കാട്, തൃശൂര്‍ ജില്ലയ്ക്ക് പുറമേ എറണാകുളത്തും ഇവര്‍ക്ക് ചില്ലറ വില്‍പ്പനക്കാരുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്.ഇവരുടെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിച്ചപ്പോള്‍ വന്‍ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News