കാണ്‍പൂരിലെ ആശ്രമത്തിനുള്ളില്‍ വെച്ച് അവിടുള്ളവര്‍ ലഡു നല്‍കി; അത് കഴിച്ചതോടെ ബോധരഹിതയായി; മുഖ്യ പുരോഹിതനും ക്ഷേത്ര പൂജാരിയും ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു; നാല് മാസത്തിന് ശേഷം പരാതിയുമായി ദേശീയ തായ്ക്വോണ്ടോ താരം

കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി തായ്ക്വോണ്ടോ താരം

Update: 2025-06-01 06:43 GMT

കാണ്‍പൂര്‍: കാണ്‍പുരിലെ ആശ്രമത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ദേശീയ തായ്ക്വോണ്ടോ താരത്തിന്റെ പരാതിയില്‍ അന്വേഷണം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ആശ്രമത്തില്‍ വച്ചാണ് ആക്രമണം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത് ജനുവരിയിലാണ് പീഡനം നടന്നത്, നാല് മാസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

കുറ്റാരോപിതര്‍ വീണ്ടും ആക്രമിച്ചാലോ എന്ന ഭയം കൊണ്ടാണ് പാരാതി നല്‍കാന്‍ നാല് മാസം വൈകിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആശ്രമ പരിസരത്തുവച്ച് ഒരാള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിജീവിത പൊലീസിന് കൈമാറി. പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

പഴയ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു കട തുടങ്ങാന്‍ സാധ്യമായ സ്ഥലം കണ്ടെത്തുന്നതിന് സഹായിക്കാമോ എന്ന് പ്രദേശവാസിയായ ഗോവിന്ദ് മഹ്‌തോ എന്നയാളോട് പെണ്‍കുട്ടി അന്വേഷിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കുന്ന ആളുകളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഗോവിന്ദ് തന്നെ ആശ്രമത്തിലേക്ക് കൊണ്ടുപോയതായി പെണ്‍കുട്ടി പറഞ്ഞു. ആശ്രമത്തിനുള്ളില്‍ വെച്ച് അവിടുള്ളവര്‍ ഒരു ലഡു നല്‍കി. അത് കഴിച്ചതോടെ ബോധരഹിതയായി. തുടര്‍ന്ന് ആശ്രമത്തിലെ മഹാന്ത് (മുഖ്യ പുരോഹിതന്‍) ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തു. ക്ഷേത്ര പൂജാരി ഉള്‍പ്പെടെ നാല് പേരുണ്ടായിരുന്നു- പെണ്‍കുട്ടി പറഞ്ഞു.

പരാതിയില്‍ കേസെടുത്തതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (എഡിസിപി) മഹേഷ് കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ തങ്ങള്‍ പ്രയാഗ്രാജില്‍ കുംഭമേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ആശ്രമത്തിലെ പുരോഹിതന്മാര്‍ അവകാശപ്പെട്ടു. പുരോഹിതന്മാരുടെ വാദം തെളിയിക്കുന്നതിനായി ഫോട്ടോകളും വീഡിയോകളും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇവയും പരിശോധനയിലാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News