ട്യൂഷന്‍ സെന്ററില്‍ ആണ്‍കുട്ടികളെ കൊണ്ട് ബോഡി മസാജിങ് ബലഹീനത; എട്ടാം ക്ലാസ് വിദ്യാര്‍ഥിയോട് പറഞ്ഞത് രഹസ്യ ഭാഗങ്ങളില്‍ തടവി കൊടുക്കാന്‍; ബലം പ്രയോഗിച്ച് ചെയ്യിപ്പിച്ചു; 62 കാരനായ അധ്യാപകന്‍ അറസ്റ്റില്‍

62 കാരനായ അധ്യാപകന്‍ അറസ്റ്റില്‍

Update: 2025-07-01 14:25 GMT

പത്തനംതിട്ട: എട്ടാം ക്ലാസുകാരനെ കൊണ്ട് ട്യൂഷന്‍ സെന്ററില്‍ വച്ച് കൈകാലുകള്‍ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. കിടങ്ങന്നൂര്‍ സെന്റ് മേരീസ് കോളേജ് ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരന്‍ കിടങ്ങന്നൂര്‍ കാക്കനാട്ട് പുത്തന്‍ പറമ്പില്‍ വീട്ടില്‍ മകന്‍ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടര്‍( 62)ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്.

ട്യൂഷന്‍ സെന്ററില്‍ കുട്ടികളെക്കൊണ്ട് മസാജ് ചെയ്യിക്കുന്നത് ഇദ്ദേഹം പതിവാക്കിയരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കൈകാലുകളും തോളും എല്ലാ ദിവസവും ഇയാള്‍ തിരുമ്മിക്കാറുണ്ട് എന്ന് കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. 28 ന് വൈകിട്ട് നാലിനും 4.30 നുമിടെ കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു. നിര്‍ത്തിയപ്പോള്‍ തുടയില്‍ തിരുമ്മാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കണക്ക് ചെയ്തുകൊണ്ടിരുന്ന കുട്ടിയോട് തന്റെ രഹസ്യ ഭാഗങ്ങളില്‍ അമര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനും തയാറാകാതിരുന്നപ്പോള്‍ കയ്യില്‍ പിടിച്ചു ബലം പ്രയോഗിച്ച് അപ്രകാരം ചെയ്യിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ അരികിലിരുന്ന് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

ക്ലാസ് കഴിഞ്ഞ് പോകാന്‍ നേരം കുട്ടിയെ കെട്ടിപ്പിടിച്ച് വീട്ടില്‍ ഈ വിവരം പറയരുതെന്ന് ആവശ്യപ്പെടുകയും തങ്ങള്‍ക്കെന്നും പരസ്പരം നല്ല സുഹൃത്തുക്കളായി തുടരാം എന്നും മറ്റും പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരങ്ങള്‍ ധരിപ്പിച്ചു. അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് അറിയിച്ചത് പ്രകാരം, ആറന്മുള പോലീസ് വിവരമറിയുകയും വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്,ആറന്മുള എസ് ഐ വി വിഷ്ണു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എബ്രഹാം അലക്സാണ്ടറെ ട്യൂഷന്‍ സെന്ററില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കിടങ്ങന്നൂര്‍ ജംഗ്ഷനില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ് . വര്‍ഷങ്ങളായി വിവിധ സ്ഥാപനങ്ങളില്‍ കണക്ക് വിഷയത്തില്‍ ട്യൂഷന്‍ പഠിപ്പിക്കുന്നുണ്ട് ഇയാളെന്നും അന്വേഷണത്തില്‍ വ്യക്തമായി. തന്റെ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന മറ്റ് രണ്ട് ആണ്‍കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട് എന്നും വെളിവായിട്ടുണ്ട്. ഇയാളുടെ ഫോട്ടോ അയച്ചു കൊടുത്ത് കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്,, കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, രാവിലെ 11.30 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ് എച്ച് ഓ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐ വിഷ്ണു,എസ് ഐ ഹരി കൃഷ്ണന്‍, ല എസ് ഐ രാജേഷ്, എസ് സി പി ഓമാരായ താജുദീന്‍, ബിനു, സി പി ഓമാരായ വിനോദ് വിഷ്ണു, ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News