'ശബരീനാഥിനെ പരിചയമില്ല, പങ്കെടുത്തത് ആല്‍ബം ലോഞ്ചിന്റെ ഉദ്ഘാടനത്തില്‍'; ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ മൊഴി നല്‍കി നടി റോമ; കോടതി പരിഗണിക്കുന്നത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്

Update: 2025-08-24 13:06 GMT

തിരുവനന്തപുരം: 'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു കേസില്‍ നടി റോമ മൊഴി നല്‍കി. കേസില്‍ 179ാം സാക്ഷിയായിട്ടാണ് മൊഴി നല്‍കിയത്. 'ടോട്ടല്‍ ഫോര്‍ യു' കമ്പനിയുടെ ആല്‍ബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നു റോമ മൊഴി നല്‍കി. ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മടങ്ങി. ശബരീനാഥിനെയോ മറ്റ് ടോട്ടല്‍ ഫോര്‍ യു അംഗങ്ങളെയോ പരിചയമില്ലെന്നും നടിയുടെ മൊഴിയില്‍ പറയുന്നു. 'ടോട്ടല്‍ ഫോര്‍ യു' കേസുമായി ബന്ധപ്പെട്ട് ആദ്യം റജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി പരിഗണിക്കുന്നത്.

സാക്ഷിയായെത്തി മൊഴി നല്‍കുകയായിരുന്നു. ശബരിനാഥിന്റെ മ്യൂസിക് ആല്‍ബത്തില്‍ റോമ അഭിനയിച്ചിരുന്നു. ജനങ്ങളില്‍ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആല്‍ബം നിര്‍മിച്ചത്. ആല്‍ബത്തില്‍ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നല്‍കിയത് കൊണ്ടാണ് താന്‍ അഭിനയിച്ചതെന്ന് റോമ വ്യക്തമാക്കി. അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയില്‍ മൊഴി നല്‍കി.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കേസിലെ ഒന്നാം പ്രതി ശബരീനാഥ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. നെസ്റ്റ് സൊല്യൂഷന്‍സ് ജനറല്‍ മാനേജര്‍ ബിന്ദു മഹേഷ്, സിഡ്കോ മുന്‍ സീനിയര്‍ മാനേജര്‍ ചന്ദ്രമതി, ശബരിനാഥന്റെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജന്‍, ബിന്ദു സുരേഷ്. ക്യാന്‍വാസിങ് ഏജന്റുമാരായ ഹേമലത. ലക്ഷ്മി മോഹന്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രധാന പ്രതികള്‍. നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തില്‍ 20 മുതല്‍ 80 ശതമാനം വരെയുള്ള നിക്ഷേപ പദ്ധതികള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആര്‍ബിആ ലൈസന്‍സ് ഉണ്ട് എന്നുവരെ നിക്ഷേപകരോട് പ്രതി പറഞ്ഞിരുന്നു. കാലാവധി കൂടുംതോറും വളര്‍ച്ചാനിരക്ക് കൂടുമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു. ടോട്ട് ടോട്ടല്‍, ഐ നെസ്റ്റ്, ടോട്ടല്‍ ഫോര്‍ യു എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ശബരീനാഥ് വീണ്ടും ഒരു അഭിഭാഷകനെ പറ്റിച്ചതുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ പൊലീസ് ഇന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ ഒമ്പത് കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്. ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ പണം വാങ്ങി പറ്റിച്ചെന്നതാണ് പരാതി. അഭിഭാഷകനായ സഞ്ജയ് വര്‍മ എന്നായാളാണ് പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ട്രേഡിങിനായി തന്റെ കൈയില്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ വിചാരണയ്ക്ക് വരുമ്പോഴാണ് ശബരീനാഥും സഞ്ജയ് വര്‍മയും പരിചയത്തിലാകുന്നത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ശബരീനാഥ് അഭിഭാഷകനില്‍ നിന്നും പണം തട്ടിയത്. പലരില്‍ നിന്നായാണ് അഭിഭാഷകന്‍ 34 ലക്ഷം രൂപ സ്വരൂപിച്ചത്. അതാണ് തട്ടിയെടുത്തത്. ഇതില്‍ അഭിഭാഷകന്‍ പരാതി നല്‍കുകയും വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Similar News