സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ആശാവര്‍ക്കര്‍ മരിച്ചു: സുമയ്യ മോഷണത്തിന് ഇറങ്ങിയത് കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍: ലതാകുമാരിയുടെ കഴുത്തില്‍ തുണി കൊണ്ട് മുറുക്കിയും മുഖത്ത് കുത്തിയും സുമയ്യയുടെ ക്രൂരത
പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാ പ്രവർത്തക മരിച്ചു
പത്തനംതിട്ട: സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. പത്തനംതിട്ട കീഴ്വായ്പൂര്‍ പുളിമല സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 9 നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലതാകുമാരി ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുക ആയിരുന്നു. ലതാകുമാരിയുടെ അയല്‍വാസിയും പൊലീസ് ക്വാട്ടേഴ്സിലെ താമസക്കാരിയായ സുമയ്യ ആണ് കൊലനടത്തിയത്.
കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ സുമയ്യ ആശാപ്രവര്‍ത്തകയായ ലതയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. കേസില്‍ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണം തരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുമയ്യ ലതാകുമാരിയുടെ കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും തുടര്‍ന്ന് തീക്കൊളുത്തുകയുമായിരുന്നു.
കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ. സുമയ്യയും കുടുംബവും വന്‍ കടക്കെണിയിലായിരുന്നു. ഓഹരി ട്രേഡിങില്‍ സംഭവിച്ച നഷ്ടം നികത്താനായിരുന്നു മോഷണമെന്ന് സുമയ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആദ്യം തീപ്പിടിത്തമാണെന്നു കരുതിയെങ്കിലും അന്വേഷണത്തിലാണ് മോഷണത്തിനിടെ തീകൊളുത്തിയതാണെന്നു കണ്ടെത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഹരി ട്രേഡിങ് ഇടപാടുകളും ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നെടുത്ത വായ്പകളുമാണ് സുമയ്യയെ കടക്കെണിയിലെത്തിച്ചത്. കൈവശമുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം പണയം വച്ചുവരെ ഇവര്‍ പണമിടപാടുകള്‍ നടത്തി. ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി. കടം പെരുകിയതോടെ വീട്ടി തീര്‍ക്കാന്‍ മാര്‍ഗം ഇല്ലാതായി. ഇതോടെ ലതാകുമാരിയുടെ സ്വര്‍ണാഭരണം തട്ടിയെടുത്ത് കടം വീട്ടാനായിരുന്നു സുമയ്യയുടെ ഉദ്ദേശ്യം.