ഹോട്ടലിലെത്തി വിലകൂടിയ ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു; ബില്ല് വന്നത് 10900 രൂപ; പണം നല്‍കാതെ യുവതിയടക്കമുള്ള സംഘം മുങ്ങി; സിസിടിവി ദൃശ്യം തെളിവായി; അഞ്ച് പേരെയും ട്രാഫിക് ബ്ലോക്കില്‍ വച്ച് പിടികൂടി ഹോട്ടല്‍ ജീവനക്കാര്‍

Update: 2025-10-28 11:09 GMT

ജയ്പൂര്‍: ഹോട്ടലില്‍ നിന്ന് വിലകൂടിയ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയ യുവതിയടക്കം അഞ്ച് പേരെ വാഹനത്തില്‍ പിന്തുടര്‍ന്നെത്തി പിടികൂടി. ഗുജറാത്തില്‍ നിന്ന് രാജസ്ഥാനില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരും പൊലീസും ചേര്‍ന്ന് അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തിയില്‍ വച്ചാണ് പിടികൂടിയത്. അതിര്‍ത്തിയിലെ ട്രാഫിക് ബ്ലോക്കാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്.

രാജസ്ഥാനിലെ മൗണ്ട് അബുവിന് അടുത്തുള്ള സിയവ എന്ന സ്ഥലത്തെ ഹാപ്പി ഡേ ഹോട്ടലിലാണ് സംഭവം നടന്നത്. യുവതിയടക്കം അഞ്ച് പേരും ഹോട്ടലിലെത്തിയ ശേഷം നല്ല പോലെ ഭക്ഷണം കഴിച്ചു. 10900 രൂപയാണ് അഞ്ച് പേരും കഴിച്ച ഭക്ഷണത്തിന് ആകെ ബില്ലായത്. എന്നാല്‍ പണം കൊടുക്കാനുള്ള മനസ് ഇവര്‍ക്കുണ്ടായിരുന്നില്ല. പണം കൊടുക്കാതെ മുങ്ങാനായിരുന്നു ഇവരുടെ തീരുമാനം.

ടേബിളില്‍ നിന്ന് ഓരോരുത്തരായി ശുചിമുറിയിലേക്കും ഇവിടെ നിന്ന് പുറത്ത് പാര്‍ക്ക് ചെയ്ത കാറിലേക്കും പോയി. അഞ്ചാമനും പുറത്തിറങ്ങിയതിന് പിന്നാലെ കാര്‍ ഹോട്ടലില്‍ നിന്നും ഗുജറാത്ത് ലക്ഷ്യമാക്കി പറന്നു. അഞ്ച് പേരും ഭക്ഷണത്തിന്റെ പണം നല്‍കിയില്ലെന്ന് മനസിലാക്കിയ ജീവനക്കാര്‍ ഇക്കാര്യം ഹോട്ടലുടമയെ അറിയിച്ചു. പിന്നാലെ ഇവര്‍ സിസിടിവി പരിശോധിച്ചു. അഞ്ച് പേരും സഞ്ചരിച്ച കാറിന്റെ നമ്പര്‍ മനസിലാക്കിയതിന് പിന്നാലെ ഹോട്ടലുടമയും ജീവനക്കാരില്‍ ചിലരും കാറില്‍ ഇവര്‍ പോയ വഴിയേ നീങ്ങി.

ഇതിനിടെ വിവരം പൊലീസിനെയും അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങിയിരിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ പണം നല്‍കാതെ മുങ്ങിയ അഞ്ച് പേരും ഉണ്ടായിരുന്നു. ഇവിടെയെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ കാറിന്റെ നമ്പര്‍ നോക്കി അഞ്ച് പേരെയും കണ്ടെത്തി. പിന്നാലെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രശ്‌നം എങ്ങനെ പരിഹരിച്ചുവെന്നത് വ്യക്തമല്ല.

Tags:    

Similar News