ഉറങ്ങുകയാണെന്നു കരുതി; യാത്രക്കാര്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് സ്വദേശിയായ യുവതി മരിച്ച നിലയില്‍; കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; ട്രെയിനുകള്‍ വൈകി ഓടുന്നു

Update: 2026-01-22 04:54 GMT

കൊച്ചി: തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്നും എറണാകുളത്ത് എത്തിയ ട്രെയിനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ക്ക് 40 വയസ്സ് പ്രായം തോന്നിക്കും. രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 16187 കാരയ്ക്കല്‍ എറണാകുളം എക്‌സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രെയിന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസിന്റെ വൈദ്യസംഘം പരിശോധിച്ച ശേഷം ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. കാരക്കല്‍നിന്ന് വൈകിട്ട് 4.30നു എടുത്ത് പിറ്റേന്ന് രാവിലെ 6.45നു എറണാകുളം സൗത്തില്‍ എത്തുന്ന ട്രെയിന്‍ ആണിത്. തുടര്‍ന്ന് രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം - കോട്ടയം പാസഞ്ചറായി സര്‍വീസ് നടത്തുന്നത്.

കോട്ടയം ഭാഗത്തേക്കു യാത്രചെയ്യാന്‍ എത്തിയവരാണ് യുവതിയെ മരിച്ച നിലയില്‍ ട്രെയിനിനുള്ളില്‍ കണ്ടത്. ഉറങ്ങുകയാണെന്നു കരുതിയെങ്കിലും പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ച വിവരം തിരിച്ചറിഞ്ഞത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൃതദേഹം മാറ്റുകയായിരുന്നു. ഇവര്‍ ഒറ്റയ്ക്കാണ് സഞ്ചരിച്ചത് എന്നാണ് കരുതുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം അറിയാന്‍ സാധിക്കൂ എന്നും മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

Tags:    

Similar News