പാക്കിസ്ഥാനില്‍ കള്ളനോട്ട് അടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തിയ സംഭവത്തില്‍ ട്വിസ്റ്റ്! എന്‍ഐഎ മാപ്പുസാക്ഷിയാക്കിയ ആള്‍ കോടതിയില്‍ കൂറുമാറി; കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി; നാടകീയ നീക്കങ്ങള്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് അബൂബക്കര്‍ പ്രതിയായ കള്ളനോട്ട് കേസില്‍

പാക്കിസ്ഥാനില്‍ കള്ളനോട്ട് അടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തിയ സംഭവത്തില്‍ ട്വിസ്റ്റ്!

Update: 2025-06-11 02:41 GMT

കൊച്ചി: 2011 ല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് വ്യാജ നോട്ട് പിടിച്ചെടുത്ത കേസില്‍ വന്‍ ട്വിസ്റ്റ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള അബൂബക്കര്‍ പ്രതിയായ കേസിലാണ് ഇപ്പോള്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായിരിക്കുന്നത്. കേസില്‍ മാപ്പുസാക്ഷിയായ ആളെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ഐഎ കേസുകളില്‍ മാപ്പുസാക്ഷിയാകുന്ന വ്യക്തികള്‍ കൂറുമാറിയ സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്.

ആറാം പ്രതിയായിരുന്ന ഷിഹാബ് കേസില്‍ മാപ്പുസാക്ഷിയായിരുന്നു. വിചാരണക്കായി വിളിച്ചപ്പോള്‍ ഹാജരായതും ഇല്ല. ഒടുവില്‍ സാക്ഷി വിസ്താരത്തിനിടെ കൂറുമാറുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിസി സെക്ഷന്‍ 308 പ്രകാരം ഇയാളെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കുകയായിരുന്നു. മാപ്പ് സാക്ഷിയാക്കിയ ഒരാള്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ സിആര്‍പിസി (ക്രിമിനല്‍ നടപടിക്രമ നിയമസംഹിത) സെക്ഷന്‍ 308 പ്രകാരം ബന്ധപ്പെട്ട കുറ്റത്തിനോ തെറ്റായ തെളിവ് നല്‍കിയതിനോ വിചാരണ ചെയ്യാം. ഇതു പ്രകാരമാണ് എന്‍ഐഎ ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

2010 സെപ്തംബറില്‍ കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്ന് 8.96 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തതോടെയാണ് കേസിന്റെ തുടക്കം. പിലാത്തറയിലെ വി പി പ്രദീപ് കുമാര്‍, ഹൊസ്ദുര്‍ഗിലെ കമല്‍ ഉമ്മര്‍ എന്ന കമല്‍ ഹാജി, മേലെ ചൊവ്വയിലെ എം പി ആശിഷ്, കാഞ്ഞങ്ങാട്ടെ അബൂബക്കര്‍ ഹാജി, കണ്ണൂരിലെ മുഹമ്മദ് ഫാറൂഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

തുടര്‍ന്ന് എന്‍ഐഎയുടെ ആവശ്യപ്രകാരമാണഅ കേസില്‍ മുഖ്യപ്രതിയായ അബൂബക്കറിനെ അബുദാബിയില്‍ നിന്ന് നാടുകടത്തിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുക ലക്ഷ്യത്തോടെ പാകിസ്ഥാനില്‍ കള്ളനോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. മാത്രമല്ല, പ്രദീപും ഹാജിയും 2011 ജൂണില്‍ അബുദാബിയില്‍ വെച്ച് കണ്ടുമുട്ടിയെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനില്‍ നിന്ന് വരുന്ന കള്ളനോട്ടുകള്‍ അബൂദാബിയില്‍ നിന്ന് സ്വീകരിച്ച് കേരളത്തിലെത്തിക്കുകയാണ് ഇയാള്‍ ചെയ്തുപോന്നിരുന്നത്. ഗള്‍ഫില്‍ വിസിറ്റിങ് വിസയിലെത്തുന്നവ, വിസ കാലാവധി കഴിഞ്ഞും ജോലിയില്ലാതെയും മറ്റും അലയുന്നവര്‍ എന്നിവരെ ഉപയോഗിച്ചാണ് കേരളത്തിലേക്ക് കള്ളനോട്ട് എത്തിച്ചിരുന്നത്. ഇവരെ സഹായിക്കാനെന്ന ഭാവത്തില്‍ നാട്ടിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യും. വിമാനം കയറാനൊരുങ്ങുമ്പോള്‍ തങ്ങളുടെ നാട്ടിലെ ബന്ധുവിനെന്ന് പറഞ്ഞ് ചെറിയ സമ്മാനപ്പൊതി കൊടുത്തുവിടും. ഇതില്‍ കള്ളനോട്ടുണ്ടാകും. ഇത്തരത്തിലുള്ള നിരവധി മാര്‍ഗങ്ങളിലൂടെ കേരളത്തിലെത്തിച്ചിരുന്ന കള്ളനോട്ടിന്റെ വരവ് പിന്നീട് കണ്ടെയ്‌നറുകളില്‍ നിറച്ച് കടത്തുന്ന നിലയിലേക്ക് എത്തിയതായി ഇന്റലിജന്‍സ് പറയുന്നു.

ഇന്ത്യന്‍ സെക്യൂരിറ്റി പ്രസില്‍ അച്ചടിക്കുന്നതിന് സമാനമായ കറന്‍സി നോട്ടുകളാണ് കറാച്ചിയില്‍ നിന്ന് അടിക്കുന്നതത്രെ. ഇവ സൂക്ഷിച്ചുനോക്കിയാല്‍പോലും തിരിച്ചറിയാന്‍ പ്രയാസമാണെന്ന് അന്വേഷണ ഉദ്യോഗസ്ത4 വെളിപ്പെടുത്തുന്നു. 2011 സെപ്റ്റംബര്‍ 18ന് തളിപ്പറമ്പിലെ കുറ്റിക്കോലില്‍ ദേശീയപാതയില്‍ പൊലീസ് തടഞ്ഞുനിര്‍ത്തിയ കാറില്‍ നിന്നാണ് 8,96,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്. കള്ളനോട്ട് വിദേശത്ത് അച്ചടിച്ചതാണെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് പോലീസ് എന്‍ഐഎയ്ക്ക കേസ് കൈമാറുന്നത്.

Tags:    

Similar News