ഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം കണ്ടെത്തി; പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം; ഗുണ്ടാ നേതാവിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കും; പ്രയാഗയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന്് ഹാജറാകണം

ഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം കണ്ടെത്തി

Update: 2024-10-09 06:26 GMT

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. നേരത്തെ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 20 പേര്‍ എത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെ ഓംപ്രകാശിന്റെ മുറിയില്‍ സന്ദര്‍ശനം നടത്തിയതായാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി ഡി.സി.പി കെ.എസ്. സുദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഓം പ്രകാശ് എന്നയാളെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ലഹരിപ്പാര്‍ട്ടി നടന്നെന്ന് പറയുന്ന ഹോട്ടലില്‍ പോയെങ്കിലും അയാളെ കണ്ടിട്ടില്ലെന്നുമാണ് നടി പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞത്. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനാണ് ഹോട്ടലില്‍ പോയതെന്നും കുണ്ടന്നൂരിലെ ഹോട്ടലില്‍ പോയി ഗുണ്ടാ നേതാവിനെ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറഞ്ഞു

സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത് എന്നും നടി പറഞ്ഞു. പുലര്‍ച്ചെ നാലര അഞ്ച് മണിയായി ഹോട്ടലില്‍ എത്തിയപ്പോള്‍ രാവിലെ വന്ദേഭാരത് ട്രെയിനില്‍ കോഴിക്കോട്ടു പോകേണ്ടിയിരുന്നു. അതു കാരണം ഞാന്‍ സ്വീറ്റ് റൂമില്‍ അല്‍പം വിശ്രമിച്ചോട്ടെ എന്ന് ചോദിച്ചു. അവിടെ നാലഞ്ച് വയസുള്ള കുഞ്ഞ് ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ വിശ്രമിച്ച ശേഷം രാവിലെ ഹോട്ടലില്‍ നിന്ന് മടങ്ങി. ജോലിയില്‍ നിന്ന് കുറച്ചുനാളായി ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോള്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. വെജിറ്റേറിയന്‍ ഭക്ഷണവും യോഗയുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഞാന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറില്ല.ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തന്നെ ഇതുവരെ വിളിച്ചിട്ടുമില്ല. ഒരു മാധ്യമത്തോട് പ്രയാഗ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാതാരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടത്.

പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരുകള്‍ ഉള്ളത്. ഇവര്‍ ഓംപ്രകാശിനെ ഹോട്ടലില്‍ എത്തി സന്ദര്‍ശിച്ചെന്നാണ് ആരോപണം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയില്‍ ഞായറാഴ്ച ഉച്ചയോടെ കൊച്ചി ഡാന്‍സാഫും മരട് പൊലീസും നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം വലിയതുറ വള്ളക്കടവ് പനമൂട്ടില്‍ വീട്ടില്‍ കെ.കെ. ഓംപ്രകാശ് (44), സുഹൃത്ത് കൊല്ലം കൊറ്റങ്കര തട്ടാക്കോണം ഷിഹാസ് (54) എന്നിവര്‍ പിടിയിലായത്. ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ വെച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഹോട്ടലിലെ രജിസ്റ്ററും സി.സി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാം പ്രതി ഷിഹാസിന്റെ മുറിയില്‍ നിന്ന് നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും കൊക്കെയ്ന്‍ പൊടിയുടെ കവറും പൊലീസ് കണ്ടെത്തിയിരുന്നു. കുറെനാളുകളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലും പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലും ഓംപ്രകാശ് പ്രതിയാണ്.

Tags:    

Similar News