പന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി; മോഷണം പോലീസിനെ അറിയിക്കാനും വൈകി; ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തി; കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കെന്ന് സൂചന; ഇസാഫ് ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

പന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി

Update: 2025-06-12 04:30 GMT

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.

സംഭവത്തില്‍ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നു.

ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു ഷിബിന്‍ ലാല്‍ പറഞ്ഞിരുന്നത്.

തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാര്‍ കാറിലും ഷിബിന്‍ലാല്‍ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരന്‍ പുറത്തിറങ്ങിയ സമയത്ത് ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു എന്നതാണ് കേസ്.

അതേസമയം മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. സിസിടിവി ഇല്ലാത്ത സ്ഥലത്ത് വച്ച് സംഭവം നടന്നതും, പൊലീസിന് വിവരം ലഭിക്കാന്‍ ഒരു മണിക്കൂര്‍ വൈകിയതിലുമാണ് ദുരൂഹതയുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്കെത്തിയ എട്ട് ബാങ്ക് ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തും. പന്തീരങ്കാവ് സ്വദേശി ഷിബിന്‍ ലാലാണ് സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ബാങ്കിലേക്ക് മാറ്റിവയ്ക്കാനെന്ന് വിശ്വസിപ്പിച്ച് കവര്‍ച്ച നടത്തിയത്.

സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദിനും മറ്റു ജീവനക്കാര്‍ക്കും ഒപ്പമാണ് ഷിബിന്‍ലാല്‍ പന്തീരങ്കാവിലെ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. 38 ലക്ഷത്തിന് പണയംവച്ച സ്വര്‍ണം സ്വകാര്യ ബാങ്കിലേക്ക് മാറ്റിവയ്ക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് ജീവനക്കാരെ ഇവിടെ എത്തിച്ചത്. സ്വകാര്യ സ്ഥാപനത്തിനുമുന്നില്‍വച്ച് അരവന്ദന്റെ പക്കലുണ്ടായിരുന്ന പണമടങ്ങിയ ബാങ്ക് ഷിബിന്‍ലാല്‍ തട്ടിയെടുത്ത് ഓടി. സമീപത്ത് മുന്‍കൂട്ടി തയ്യാറാക്കിവച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കടന്നു. ഇല്ലാത്ത സ്വര്‍ണത്തിന്റെ പേരില്‍ ആസൂത്രിതമായിട്ടായിരുന്നു കവര്‍ച്ച.

മറ്റു ബാങ്കുകളെയും ഇതേ ആവശ്യത്തിനായി ഷിബിന്‍ സമീപിച്ചെങ്കിലും സംശയംതോന്നിയതിനാല്‍ അവര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. മൂന്നുദിവസം മുന്‍പാണ് സ്വകാര്യബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഷിബിന്‍ ലാലിനു അക്കൗണ്ട് തുറന്നുനല്‍കിയത്.

Tags:    

Similar News