ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം; നടപടി നേരിട്ട വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയപ്പോള്‍ സംഘര്‍ഷം; പെരിന്തല്‍മണ്ണയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

പെരിന്തല്‍മണ്ണയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

Update: 2025-03-21 09:37 GMT

മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്കു കുത്തേറ്റു. പരുക്കേറ്റ വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്കും സാരമായ പരിക്കുണ്ടെന്നാണ് അറിയുന്നത്.

സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ഥി വെള്ളിയാഴ്ച പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. നടപടി നേരിട്ട ഈ വിദ്യാര്‍ഥി പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌കൂളില്‍ എത്തിയിരുന്നത്.

പരീക്ഷ കഴിഞ്ഞ ശേഷം മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാര്‍ഥി മൂന്ന് കുട്ടികളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്ത ആക്രമണ സ്വഭാവം കാണിച്ചതിനാല്‍ ഈ വിദ്യാര്‍ഥിയെ പോലീസ് താക്കീത് ചെയ്തതായും വിവരങ്ങളുണ്ട്. നടപടി നേരിട്ട വിദ്യാര്‍ത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.

Tags:    

Similar News