മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് പോരാഞ്ഞ് മകന്‍ വാശി പിടിച്ചത് 50 ലക്ഷത്തിന്റെ മിനിക്കൂപ്പര്‍ കാറിനായി; തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് മകന്റെ തലയ്ക്കടിച്ച അച്ഛന്‍; ഒളിവില്‍പോയ വഞ്ചിയൂരിലെ പിതാവ് വിനയാനന്ദനെ അറസ്റ്റ് ചെയ്ത് പോലീസ്; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു

മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് പോരാഞ്ഞ് മകന്‍ വാശി പിടിച്ചത് 50 ലക്ഷത്തിന്റെ മിനിക്കൂപ്പര്‍ കാറിനായി

Update: 2025-10-12 16:25 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി വാശിപിടിച്ച മകനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്‍ വിനയാനന്ദിനെ അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ പൊലിസാണ് ഒളിവില്‍പോയ പിതാവിനെ പിടികൂടിയത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങള്‍ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛന്‍ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഹൃത്വിക്ക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

മകന്‍ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന നിഞ്ച് ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാല്‍, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു. 50 ലക്ഷത്തിന് അടുത്ത വില വരുന്ന മിനി കൂപ്പര്‍ പോലുള്ള കാറുകളിലൊന്ന് വാങ്ങണമെന്നായിരുന്നു ഹൃത്വിക്കിന്റെ ആവശ്യം. തര്‍ക്കം മൂത്ത് നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് കമ്പിപ്പാരക്ക്് തലക്ക്് അടിച്ച അച്ഛന്‍ ഇതുവരെ മകനെ ഉച്ചത്തില്‍ ശാസിച്ചിട്ടു പോലുമില്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

കുന്നുംപുറത്ത് പഴയ ജി.പി.ഒക്ക് സമീപം ബേക്കറി നടത്തുകയായിരുന്നു വിനയാനന്ദന്‍. അച്ഛനും മകനും തമ്മില്‍ തര്‍ക്കിക്കുന്നത് കണ്ടിട്ടു പോലുമില്ലെന്നും ഹൃത്വിക്കിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു. ആഢംബര കാറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് വഞ്ചിയൂര്‍, തോപ്പില്‍ ലൈന്‍, ശ്രീവിഹാര്‍ വീട്ടില്‍ വിനയാനന്ദ് തന്റെ മകന്‍ ഹൃത്വിക്കിനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഹൃത്വിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവിലാണ്. ഏകമകനായ ഹൃത്വിക്കിന് വിനയാനന്ദന്‍ മാസങ്ങള്‍ക്കു മുന്‍പാണ് ലക്ഷങ്ങള്‍ വിലയുള്ള നിഞ്ച ബൈക്ക് വാങ്ങി നല്‍കിയിരുന്നത്. പുതിയ കാര്‍ വാങ്ങണമെന്ന ആവശ്യവുമായി ഹൃത്ത്വിക് സ്ഥിരമായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. കുന്നുംപുറത്തെ വിനയാനന്ദന്റെ ബേക്കറിയില്‍ സഹായിക്കാനും ഹൃത്ത്വിക്ക് എപ്പോഴും എത്തുമായിരുന്നു. ഇപ്പോഴുണ്ടായ സംഭവത്തില്‍ ഞെട്ടലിലാണ് ഹൃത്ത്വിക്കിന്റെ കൂട്ടുകാര്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്ന വിനയാനന്ദിനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News