പൊലീസ് സ്റ്റേഷനില്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ഈ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥയ്ക്ക് അയച്ചുനല്‍കി ഭീഷണിപ്പെടുത്തി; മൊബൈല്‍ ഫോണില്‍ കൂടുതല്‍ ദൃശ്യങ്ങള്‍; പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

പൊലീസുകാരന്‍ അറസ്റ്റില്‍

Update: 2025-06-12 05:59 GMT

ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ വൈശാഖാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ സ്റ്റേഷനോട് ചേര്‍ന്ന് വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കുകയായിരുന്നു. പൊലീസുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്‌നചിത്രങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വനിത സെല്ലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.- സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം നടത്തിയ അന്വേഷണത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നഗ്‌നചിത്രങ്ങള്‍ കണ്ടെത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്നതിന് ഏര്‍പ്പെടുത്തിയ റൂമില്‍ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലില്‍ കണക്ട് ചെയ്യുകയുമായിരുന്നു ഇയാള്‍. തുടര്‍ന്നാണ് സൈബര്‍ കുറ്റം ഉള്‍പ്പെടെ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News