റോഡരികിൽ വിഷമിച്ചിരുന്ന 30കാരിയെ ആശ്വസിപ്പിക്കാനെത്തി; സൗഹൃദം സ്ഥാപിച്ച് മദ്യം വാങ്ങി നൽകി; പാർക്കിലെ ബെഞ്ചിലെത്തിച്ച് പീഡിപ്പിച്ചു; ദയവുചെയ്ത് ഉപദ്രവിക്കരുതെന്ന് ആവർത്തിച്ച് അപേക്ഷിച്ചിട്ടും വെറുതെ വിട്ടില്ല; യുകെയിൽ മലയാളിക്ക് തടവുശിക്ഷ

Update: 2026-01-11 10:15 GMT

ലണ്ടൻ: യുകെയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ മലയാളിക്ക് 12 വർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ച് കോടതി. സോമർസെറ്റിലെ ടോണ്ടനിൽ താമസിക്കുന്ന മനോജ് ചിന്താതിര (29) എന്നയാൾക്കാണ് ടോണ്ടൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിയുടെ പകുതി (ആറ് വർഷം) പൂർത്തിയാക്കുന്നതോടെ ഇയാളെ യുകെയിൽ നിന്ന് നാടുകടത്താനും പിന്നീട് രാജ്യത്തേക്ക് മടങ്ങിവരുന്നത് തടയാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2025 ഒക്ടോബർ 11-ന് രാത്രി 11 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ ടോണ്ടനിലെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. റോഡരികിൽ വിഷമിച്ചിരുന്ന മുപ്പതുകാരിയായ യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന സമീപിച്ച മനോജ്, സൗഹൃദം സ്ഥാപിക്കുകയും മദ്യം വാങ്ങി നൽകിയ ശേഷം പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

തുടക്കത്തിൽ കുറ്റം നിഷേധിച്ച പ്രതി, സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും നിരത്തിയതോടെ കോടതിയിൽ കുറ്റസമ്മതം നടത്തി. താൻ യുവതിയെ പീഡിപ്പിക്കാൻ പോകുകയാണെന്ന് പ്രതി പറയുന്നതും 'ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത്' എന്ന് യുവതി ആവർത്തിച്ച് അപേക്ഷിക്കുന്നതും പാർക്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്ന ഭയത്തിലാണ് യുവതി ആ സമയം കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

ഇത് ആസൂത്രിതമായ കുറ്റകൃത്യമാണെന്ന് കേസ് പരിഗണിച്ച ജഡ്ജി സ്റ്റീഫൻ ക്ലൈമി നിരീക്ഷിച്ചു. നിസ്സഹായയായ ഒരു സ്ത്രീയെയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് ഡിറ്റക്ടീവ് കോൺസ്റ്റബിൾ അമൻഡ ജോൺസൺ പറഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയായ ഒരാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും രാജ്യത്തുനിന്ന് പുറത്താക്കാനും സാധിച്ചത് വലിയ നേട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    

Similar News