വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ്; 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ആണ്‍സുഹൃത്ത് കൈവശപ്പെടുത്തിയെന്നും ആരോപണം; മാതാവിന്റെ വെളിപ്പെടുത്തലില്‍ അറസ്റ്റിലായവരുടെ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയും

വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

Update: 2025-06-21 03:53 GMT

കണ്ണൂര്‍: കണ്ണൂര്‍ കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ് രംഗത്തെതത്ി. കൊളച്ചേരി സ്വദേശി റഹീസിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. റസീനയില്‍ നിന്നും 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ആണ്‍സുഹൃത്തായ റസീസ് കൈപ്പറ്റിയെന്നും മാതാവ് ആരോപിക്കുന്നുണ്ട്.

ഭര്‍ത്താവുമായി റസീന അത്ര സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇതിനിടെയാണ് റഹീസുമായി അടുത്തത്. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ആത്മഹത്യക്ക് യുവതി ശ്രമിച്ചിരുന്നതായും മാതാവ് ആരോപിക്കുന്നു. ഇതേക്കുറിച്ച് സംസാരിക്കുകകായണ് ചെയ്തത്. അതേസമയം ഇതേക്കുറിച്ചൊന്നും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം ഉണ്ടായിരുന്നില്ല.

വിഷയത്തില്‍ അറസ്റ്റിലായവര്‍ക്ക് രാഷ്ട്രീയ പിന്തുണമായി എസ്ഡിപിഐ രംഗത്തുണ്ട്. കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് നടത്തും. ഇപ്പോള്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്നാണ് എസ്ഡിപിഐ ആവര്‍ത്തിക്കുന്നത്. മാതാവ് തന്നെ സത്യം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

ഭര്‍തൃമതിയായ റസീനയെ ആണ്‍ സുഹൃത്ത് സാമ്പത്തികമായി ഉള്‍പ്പെടെ ചൂഷണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കള്‍ ഇടപെട്ട വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് സി.പി.എമ്മും പൊലീസും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത്. എന്നാല്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ തന്നെയായ മരണപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ സത്യം വെളിപ്പെടുത്തിയതോടെ സി.പി.എം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ച സി.പി.എമ്മും വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളും പൊതുസമൂഹത്തോട് മാപ്പ് പറയണം. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെയും മഹല്ല് ഭാരവാഹിയുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും കുടുംബക്കാര്‍ നടത്തിയ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണ എന്ന് വിശേഷിപ്പിക്കുന്നത് പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണ്. ഇത്തരം വിഷയങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സത്യാവസ്ഥ അന്വേഷിക്കാതെ നുണകള്‍ പടച്ചുവിടുന്നത് പത്ര ദൃശ്യ മാധ്യമങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ പൂര്‍ണമായും ഇല്ലാതാക്കും.

കേട്ട പാതി കേള്‍ക്കാത്ത പാതി താലിബാനിസമെന്നു പറഞ്ഞ് ഭീകരവല്‍ക്കരിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ മുന്‍ എം.പിയും സി.പി.എം വനിതാ നേതാവുമായ പി.കെ ശ്രീമതി തെറ്റ് ഏറ്റുപറയാന്‍ തയാറാവണം. അഖിലേന്ത്യാ തലത്തില്‍ വനിതകളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പി.കെ. ശ്രീമതി, വിഷയത്തില്‍ ചൂഷണത്തിന് ഇരയായ സ്ത്രീയുടെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ടതിനു പകരം രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം തികച്ചും അപലപനീയമാണ്. സത്യാവസ്ഥ പുറത്തു വന്ന സ്ഥിതിക്ക് പൊലീസ് കള്ളക്കേസ് പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം മമ്പറം കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍ രാജ് ഇന്നലെ അറിയിച്ചിരുന്നു. അന്വേഷണം തുടങ്ങിയതോട റഹീസ് ഒളിവില്‍ പോയിരിക്കയാണ്.

'റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വര്‍ണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പൊലീസ് പരിശോധിക്കും. ആത്മഹത്യ കുറിപ്പില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം കണ്ടിട്ടില്ല. സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങള്‍ കുടുംബത്തിന് ഉണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടില്ല' - നിധിന്‍ രാജ് വ്യക്തമാക്കി.

'ഞായറാഴ്ച വൈകീട്ട് പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കായലോടാണ് സംഭവം. മരപ്പെട്ട സ്ത്രീയും സുഹൃത്തും സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളില്‍ ആള്‍ക്കാര്‍ വരികയും അവര്‍ ഇവരോട് മോശമായ രീതിയില്‍ സംസാരിക്കുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചെയോ ആണ് റസീനയെ വീട്ടില്‍ തൂങ്ങിമരിച്ചത്. അവരുടെ ശരീരത്തില്‍ നിന്ന് തന്നെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. സംഭവത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ഇതില്‍ കൃത്യമായിട്ട് വിവരിക്കുന്നുണ്ട്. അവരും സുഹൃത്തും സംസാരിക്കുന്നതിനിടെ കുറേപ്പേര്‍ വരികയും ഭീഷണിപ്പെടുത്തുകയും മോശമായ രീതിയില്‍ ചിത്രീകരിക്കുകയും സുഹൃത്തിന്റെ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു.

തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന സാഹചര്യത്തിലാണ് ആത്മഹത്യചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു. അറസ്റ്റിലായ മൂന്നുപേരില്‍നിന്ന് ഇവരുടെ മൊബൈല്‍ അടക്കമുള്ളവ പിടികൂടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതിനായി സ്ത്രീയുടെ ആണ്‍സുഹൃത്ത് മയ്യില്‍ സ്വദേശി റഹീസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അയാള്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. മരണത്തില്‍ സുഹൃത്തിന് പങ്കുള്ളതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നില്ല' -പൊലീസ് കമ്മീഷണര്‍ നിധിന്‍ രാജ് പറഞ്ഞു.

സംഭവസ്ഥലത്ത് ആരൊക്കെ വന്നിട്ടുണ്ട് എന്ന് അന്വേഷിക്കും. അറസ്റ്റിലായവരില്‍ യുവതിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളുമാണുള്ളത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയബന്ധവും രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസില്‍ കൊണ്ടുപോയി എന്നതും അന്വേഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെയാണ്, ആത്മഹത്യക്ക് കാരണം സദാചാര പൊലീസിങ് അല്ലെന്നാണ് യുവതിയുടെ മാതാവ് പറഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും അവര്‍ പറഞ്ഞു. 'ഇയാളുമായി കൂട്ടുകെട്ട് തുടങ്ങിയ ശേഷം നമ്മളെ കണ്ടുകൂടാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇവന്‍ അവിടെ വരുന്ന വിവരം രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. എന്റെ മോള്‍ക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വര്‍ണം ഉണ്ടായിരുന്നു. 40 പവനോളം നല്‍കിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോള്‍ സ്വര്‍ണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തര്‍ വന്ന് തങ്ങളോട് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവന്‍ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്.

ഒന്നുരണ്ടു തവണ കാറില്‍ കയറി പോകുന്നത് ചിലര്‍ കണ്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലയാവര്‍ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവര്‍ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവര്‍ കാറില്‍നിന്ന് ഇറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവര്‍ ചെയ്തിട്ടില്ല' -മാതാവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. പറമ്പായി സ്വദേശികളായ വി.സി. മുബഷിര്‍, കെ.എ. ഫൈസല്‍, വി.കെ. റഫ്‌നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആണ്‍സുഹൃത്തുമായി കാറില്‍ ഒരുമിച്ച് കണ്ടതിന്റെ പേരില്‍ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറില്‍ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവില്‍ അറസ്റ്റിലായ യുവാക്കള്‍ ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News