ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവ്; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ തയ്യാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ രാജീവരും; അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണെന്ന് വിശദീകരണം തല്‍ക്കാലം വിശ്വാസത്തിലെടുത്തു അന്വേഷണ സംഘം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവ്

Update: 2025-11-28 02:39 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയ്യാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ കണ്ഠരര് രാജീവരും ഉള്‍പ്പെടും. ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ടെന്ന് കേരളാ കൗമുദി റിപ്പോര്‍ട്ടു ചെയ്തു. മറ്റുള്ളവരുടെ കാര്യത്തില്‍ തെളിവുകള്‍ പരിഗണിച്ചാല്‍ തന്ത്രി കണ്ഠരര് രാജീവരെയും പ്രതിചേര്‍ക്കേണ്ട അവസ്ഥ വരും. ഇതിലേക്ക് തല്‍ക്കാലം അന്വേഷണ സംഘം കടന്നിട്ടില്ല. തന്ത്രിയെ വിശ്വസിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

'ചെമ്പുപാളികള്‍' എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയില്‍ നിന്ന് 474.9 ഗ്രാം സ്വര്‍ണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് തന്ത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍, മഹസറിലെ ഒപ്പ് തിരിച്ചടിയാകും. കട്ടിളപ്പാളികളുടെ മഹസറില്‍ തന്ത്രിയും അന്നത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, ഉദ്യോഗസ്ഥരായ ബി. മുരാരിബാബു, ഡി. ജയകുമാര്‍, ആര്‍. ശങ്കരനാരായണന്‍, കെ. സുലിന്‍കുമാര്‍, സി.ആര്‍. ബിജുമോന്‍, ജീവനക്കാരായ എസ്. ജയകുമാര്‍, പി.ജെ. രജീഷ്, വി.എം. കുമാര്‍ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്.

മുരാരിബാബു അറസ്റ്റിലായി. തന്ത്രി രാജീവരെ എസ്.ഐ.ടി കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് സമ്മതിച്ചിരുന്നു. കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്കെതിരാണ്.ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്ക് മുമ്പാണ് പോറ്റി കട്ടിളപ്പാളികള്‍ കൊണ്ടുപോയത്. അതിനുമുമ്പ് ശ്രീകോവില്‍ വാതില്‍ പുതുക്കിപ്പണിത് വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു.

കട്ടിളപ്പാളികള്‍ കൊടുത്തുവിടാനുള്ള നീക്കം 2019 ഫെബ്രുവരി 16നാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ദേവസ്വം കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ 'സ്വര്‍ണപ്പാളികള്‍' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ദേവസ്വം കമ്മിഷണര്‍ ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ അത് 'ചെമ്പ്' ആകുകയും മാര്‍ച്ച് 20ന് അതേപടി തീരുമാനമെടുക്കുകയുമായിരുന്നു. തുടര്‍ന്ന് മേയിലാണ് ചെന്നൈയ്ക്ക് കൊടുത്തയച്ചത്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ട ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്നലെ വൈകിട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നിലെ റോഡില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ഉണ്ണികൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.മുരാരിബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് ദീര്‍ഘിപ്പിച്ചു.

റിമാന്‍ഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ ഇരുവരെയും ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്കും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ഇന്ന് നിര്‍ണായകം. ജയശ്രീയുടെ അറസ്റ്റ് സിംഗിള്‍ ബെഞ്ച് തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു.

സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പ് വെച്ചയാളാണ് ശ്രീകുമാര്‍. ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ നാലാം പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ, ആറാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ തന്ത്രിയും അടുപ്പക്കാരുമടങ്ങുന്ന സംഘമാണെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലെന്നും മൊഴി. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല.

ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകള്‍ സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. അതേസമയം പോറ്റിക്കായി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടതിന് രേഖകളില്ലെന്നാണ് പത്മകുമാറിന്റെ മറുപടി.

Tags:    

Similar News