ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഉണ്ടായ പരുക്കുകള്‍ കാട്ടാന ആക്രമണത്തില്‍ ഉണ്ടായതല്ല എന്ന് വ്യക്തം; കാട്ടിനുള്ളില്‍ സീതയ്ക്ക് സംഭവിച്ചത് എന്ത്? പീരുമേട്ടില്‍ ഭര്‍ത്താവ് ബിനു പോലീസ് കസ്റ്റഡിയില്‍; ആ നഷ്ടപരിഹാരം വനം വകുപ്പ് നല്‍കില്ല; വില്ലന്‍ ആനയല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പറയുമ്പോള്‍
പീരുമേട്: പീരുമേട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വ്യക്തമാക്കിയെങ്കിലും ഇതു സ്ഥിരീകരിക്കാതെ പോലീസ്. കഴിഞ്ഞ ദിവസമാണ് തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) കൊല്ലപ്പെട്ടത്. വനത്തില്‍വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്. ബിനു പോലീസ് നിരീക്ഷണത്തിലാണ്. വനംവകുപ്പും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുണയ്ക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. എ്‌നാല്‍ ബിനുവിന്റെ വാദം പോലീസ് പൂര്‍ണ്ണമായും തള്ളുന്നില്ല. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ആദര്‍ശ് രാധാകൃഷ്ണനാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോലീസ് കസ്റ്റഡിയിലാണ് ബിനുവുള്ളത്.
ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീ സീത മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞത് നഷ്ടപരിഹാരം കൊടുക്കുന്നതിന് തൊട്ടുമുന്‍പാണ്. കാട്ടാന ആക്രമണമെന്ന ധാരണയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സീതയുടെ കുടുംബത്തിന് വനംവകുപ്പ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറാനിരിക്കെയാണ് ട്വിസ്റ്റ് സംഭവിച്ചത്. വനത്തിനുള്ളില്‍ വെച്ച് അക്രമണത്തില്‍ സീത കൊല്ലപ്പെട്ടന്നായിരുന്നു ഭര്‍ത്താവ് ബിനു പൊലീസിന് മൊഴി നല്‍കിയത്. സീതയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തില്‍ തറച്ചുകയറി, മരിക്കുന്നതിന് മുമ്പ് സീത ക്രൂര ആക്രമണത്തിന് ഇരയായെന്നാണ് കണ്ടെത്തി,
കാട്ടാന ആക്രമണത്തില്‍ ഇത്തരം പരുക്കുകള്‍ സംഭവിക്കാറുള്ളതുകൊണ്ട് സംശയം തോന്നിയില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചു. എന്നാല്‍ മരണത്തില്‍ ഫോറന്‍സിക് സര്‍ജന് ചില സംശയങ്ങള്‍ തോന്നി. പ്രാഥമിക പോസ്റ്റ് മോര്‍ട്ടത്തില്‍ ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഉണ്ടായ പരുക്കുകള്‍ കാട്ടാന ആക്രമണത്തില്‍ ഉണ്ടായതല്ല എന്ന് കണ്ടെത്തി. ശരീരത്തില്‍ വലിച്ചിഴച്ചതിന്റെ പാടുകള്‍, എന്നാല്‍ സീതയെ കാട്ടാന വലിച്ചിഴച്ചുവെന്ന് ബിനു പറഞ്ഞിരുന്നില്ല. കാട്ടാന ആക്രമണമല്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് പണം കൊടുക്കേണ്ടതില്ല എന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. വനത്തിനുള്ളില്‍ വച്ച് സീതക്കെന്താണ് പറ്റിയതെന്ന് കണ്ടെത്താന്‍ ഭര്‍ത്താവ് ബിനുവിനെ വിശദമായി ചോദ്യം ചെയ്യും
ബിനുവും ഭാര്യ സീതയും രണ്ടു കുട്ടികള്‍ക്കൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ മീന്‍മുട്ടി ഭാഗത്തുവച്ച് തന്നെയും ഭാര്യ സീതയെയും കാട്ടാന ആക്രമിച്ചു എന്നാണ് ബിനു ബന്ധുക്കളെ അറിയിച്ചിരുന്നത്. സീതയുടെ ദേഹത്തെ പരിക്കുകളും, കാട്ടാന എടുത്തെറിഞ്ഞു എന്നു പറഞ്ഞ ബിനുവിന്റെ ദേഹത്ത് പരിക്കുകള്‍ ഇല്ലാതിരുന്നതും വനംവകുപ്പിനെയും ഡോക്ടര്‍മാരെയും സംശയത്തിലാക്കിയെന്ന് കോട്ടയം ഡിഎഫ്ഒ എന്‍. രാജേഷ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സീതയുടെ ദേഹത്ത് വന്യമൃഗ ആക്രമണത്തിന്റെ ലക്ഷണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍ പറയുന്നു. തലയുടെ ഇരുവശത്തും പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതിന്റെ പരിക്കുകള്‍ ഉണ്ടായിരുന്നു. മരത്തില്‍ ബലമായി ഇടിപ്പിച്ചത് ആകാനാണ് സാധ്യത. തലയ്ക്കു പിന്നില്‍ വീണു പരിക്കേറ്റ മുറിവുണ്ട്. മുഖത്തും കഴുത്തിലും മല്‍പ്പിടിത്തം നടന്ന പാടുകളുമുണ്ട്.
കഴുത്തില്‍ ശക്തിയായി അമര്‍ത്തി പിടിച്ചതിന്റെയും മുഖത്ത് രണ്ടു കൈകൊണ്ടും അടിച്ചത്തിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ഇടതു വശത്തെ ഏഴു വാരിയെല്ലുകളും വലതുവശത്തെ ആറു വാരിയെല്ലുകളും പൊട്ടുകയും മൂന്നെണ്ണം ശ്വാസകോശത്തില്‍ തറച്ചുകയറുകയും ചെയ്തു. നാഭിക്ക് തൊഴിയേറ്റ പരിക്കുമുണ്ട്. ഇതെല്ലാമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ കാരണമെന്ന് ഡോക്ടര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ ആന ആക്രമണമല്ലെന്ന് മനസിലായിരുന്നു. ബിനു പറഞ്ഞ കാര്യങ്ങളില്‍ അടിമുടി സംശയങ്ങള്‍ ഉണ്ടായിരുന്നു. ബിനുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. ബിനുവിനെയും ആന ആക്രമിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍, ബിനുവിന് ഒരു പരിക്കും ഇല്ലായിരുന്നു. ബിനു വനം വകുപ്പിന്റെ താത്കാലിക ഫയര്‍ വാച്ചറായിരുന്നു. കാട് നന്നായി അറിയാവുന്ന ആളാണ്. ആനയുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുന്ന ആളാണ് ബിനുവെന്നും കോട്ടയം ഡിഎഫ്ഒ പറഞ്ഞു.
13ഉം 14ഉം വയസുള്ള മക്കള്‍ കാട്ടാന ആക്രമണം കണ്ടില്ലെന്നായിരുന്നു ബിനു പൊലീസിനോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. സീത മുന്നില്‍ നടന്നുപോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പുറകെ വന്ന തന്നെ കാട്ടാന എടുത്തെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ തന്നെയാണെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനു. ഇതുകൊണ്ടാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്താത്തത്. മക്കളുടെ മൊഴിയും പോലീസ് എടുക്കും. ഇവര്‍ പറയുന്നതില്‍ ഉറച്ചു നില്‍ക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.