ഉത്തരാഖണ്ഡിലേക്ക് എന്ന് പറഞ്ഞ് ടാക്‌സി ഓട്ടം വിളിക്കും; യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തും; മൃതദേഹം കുന്നിന്‍ മുകളില്‍ ഉപേക്ഷിക്കും; കണ്ടെത്തിയത് ഒരു മൃതദേഹം മാത്രം; കാറുകള്‍ മറിച്ചുവില്‍ക്കുന്നത് നേപ്പാളില്‍; 24 വര്‍ഷത്തിന് ശേഷം പരമ്പര കൊലയാളി പിടിയില്‍

ടാക്സി ഡ്രൈവര്‍മാര്‍ ഇരകള്‍; പരമ്പര കൊലയാളി പിടിയില്‍

Update: 2025-07-06 10:10 GMT

ന്യൂഡല്‍ഹി: ടാക്സി കാര്‍ ഓട്ടം വിളിച്ചശേഷം യാത്രാമധ്യേ ഡ്രൈവമാരെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം വാഹനങ്ങള്‍ നേപ്പാളിലെത്തിച്ച് മറിച്ചുവില്‍ക്കുന്നത് പതിവാക്കിയ പരമ്പര കൊലയാളി 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. നാല് കൊലക്കേസുകളില്‍ പ്രതിയായ അജയ് ലംബയെ(48) ആണ് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2001 കാലത്ത് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായാണ് ഇയാള്‍ നാല് കൊലപാതകങ്ങള്‍ നടത്തിയത്. ടാക്സി ഡ്രൈവര്‍മാരായിരുന്നു ഇയാളുടെ എല്ലാ ഇരകളും.

അജയ് ലംബയും കൂട്ടാളികളും ഉത്തരാഖണ്ഡിലേക്ക് എന്ന് പറഞ്ഞാണ് ടാക്‌സി വിളിച്ചിരുന്നത്. യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരുന്നത്. തെളിവ് ലഭിക്കാതിരിക്കാന്‍ ശവശരീരം കുന്നിന്‍ മുകളില്‍ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം വാഹനം നേപ്പാളിലേക്ക് കടത്തി മറിച്ചുവില്‍ക്കുകയായണ് ചെയ്തിരുന്നത്.

നാല് കൊലക്കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ സംഘം കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചോദ്യം ചെയ്യലില്‍ മാത്രമേ അക്കാര്യം അറിയാന്‍ കഴിയൂവെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. നാല് കൊലപാതകക്കേസുകളുണ്ടെങ്കിലും ആകെ ഒരാളുടെ ശവശരീരം മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു.

ലംബയുടെ കൂട്ടാളികളില്‍ രണ്ടാളുകളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സ്വദേശിയായ ലംബ ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചതിന് ശേഷം ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ലംബ ധിരേന്ദ്രയും ദിലിപ് നേഗിയുമായി സൗഹൃദത്തിലാകുന്നത്. ഇവരുടെ സഹായത്തോടെ ആണ് ലംബ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്.

പോലീസും ക്രൈംബ്രാഞ്ചും ലംബയെ പിന്തുടരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. 2008 മുതല്‍ 2018 വരെ ഇയാള്‍ നേപ്പാളില്‍ ആയിരുന്നു. പിന്നീട് ദെറാഡൂണിലേക്ക് കുടുംബത്തോടൊപ്പം ചേരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പല തവണയായി ഒഡീഷയില്‍ നിന്ന് കഞ്ചാവ് ഡല്‍ഹിയില്‍ വിതരണം ചെയ്യല്‍, അനധികൃതമായി ആയുധം സൂക്ഷിക്കല്‍, ഒഡീഷയില്‍ തന്നെ ജ്വല്ലറി മോഷണം എന്നീ കേസുകളിലെല്ലാം ലംബ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ആ ഘട്ടത്തിലൊക്കെയും മോഷണം കഞ്ചാവ് വിതരണം ഇതേക്കുറിച്ച് മാത്രമേ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിരുന്നുള്ളൂ.

Tags:    

Similar News