ശമ്പളം ആവശ്യപ്പെടുമ്പോൾ ഭീഷണി; പല കാരണങ്ങൾ പറഞ്ഞ് ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോകും; ട്രെയിനര്‍മാരെ പിരിച്ച് വിട്ട ശേഷം പുതിയ ജീവനക്കാരെ നിയമിക്കും; ഒടുവിൽ ലൈംഗിക അതിക്രമ പരാതിയിൽ 'ബി ഫിറ്റ് ബി പ്രോ' ജിംനേഷ്യം ഉടമ പിടിയിൽ; അറസ്റ്റിലായത് വനിതാ ട്രെയിനറെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിച്ച കേസിൽ

Update: 2025-06-01 15:13 GMT

കോഴിക്കോട്: വനിതാ ട്രെയിനര്‍മാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ പോലീസ് പിടികൂടിയത് സാഹസികമായി. ജിംനേഷ്യം ഉടമയായ ഗോഡ്‌സണ്‍ ജോമോനാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. മലപ്പുറം തിരൂര്‍ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ബി ഫിറ്റ് ബി പ്രോ' എന്ന ജിംനേഷ്യത്തിന്റെ ഉടമയാണ് ഗോഡ്‌സണ്‍.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ട്രെയിനര്‍മാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല എന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പ്രതിക്കെതിരെയുള്ളത്. ശമ്പളം ആവശ്യപ്പെടുന്നവരെ ഇയാൾ ഭീഷണിപ്പെടുത്തും. തനിക്ക് ഉന്നതങ്ങളിൽ ബന്ധമുണ്ടെന്നും പറഞ്ഞ് ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോവുകയും പിന്നീട് പിരിച്ച് വിടുകയും ചെയ്യുന്നതായിരുന്നു ഗോഡ്‌സണിന്റെ രീതി. ശേഷം സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കി പുതിയ ട്രെയിനര്‍മാരെ നിയമിക്കുകയും ചെയ്യും.

ഇത്തരത്തില്‍ പുതിയതായി ട്രെയിനർമാരെ ജോലിക്കെടുത്തിരുന്നു. ഇതിനിടയിലാണ് വനിതാ ട്രെയിനർ പരാതി നൽകിയത്. പരാതിക്കാരിക്കും കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. പ്രതി സ്വന്തം ക്യാബിനിലേക്ക് വിളിച്ച് വരുത്തിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്നാണ് യുവതി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. കേസ് എടുത്തെന്ന് മനസ്സിലാക്കിയ ഉടന്‍ പ്രതി ഒളിവില്‍ പോയി. ഒരാഴ്ചയായി പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജിംനേഷ്യത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.

നടക്കാവ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ സ്ഥലത്ത് എത്തിയ നടക്കാവ് എസ്‌ ഐ ലീല വേലായുധന്‍, എ എസ്‌ ഐ വിജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബുദീന്‍, രജിത്ത്, ദിപിന്‍ എന്നിവര്‍ക്ക് നേരെ പ്രതി കൈയ്യേറ്റ ശ്രമം നടത്തി. ഒടുവിൽ പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് ഗോഡ്‌സണിനെ കീഴ്‌പ്പെടുത്തിയത്.

Tags:    

Similar News