ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ ചോദ്യം ചെയ്തത് ചാറ്റിങ് വിവരങ്ങള്‍ കാണിച്ചു കൊണ്ട്; യുവതിയുടെ ഫോണ്‍ പാസ്‌വേഡ് അന്വേഷണ സംഘത്തിന് സുകാന്ത് കൈമാറി; ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മരണത്തിന് ഇടയാക്കിയ പ്രകോപന വിഷയങ്ങള്‍ അടക്കം കണ്ടെത്തിയെന്ന് സൂചന
ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ ചോദ്യം ചെയ്തത് ചാറ്റിങ് വിവരങ്ങള്‍ കാണിച്ചു കൊണ്ട്
തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രത്രിയായ സുകാന്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിലാണ് സുകാന്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം വ്യാഴാഴ്ച വൈകീട്ടോടെ സുകാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. പ്രതി സുകാന്തില്‍ നിന്ന് ഐ.ബി ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് ലഭിച്ചു.
ഇത് തുടരന്വേഷണത്തില്‍ സഹായകമാകും. തെളിവെടുപ്പിന്റെ അവസാനഘട്ടമായ ഇന്നലെ ടെലഗ്രാം ചാറ്റടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇരുവരും തമ്മിലുള്ള ചാറ്റിങ് വിവരങ്ങള്‍ സുകാന്തിനെ കാണിച്ചുകൊണ്ടുള്ള വിവരശേഖരണവും ചോദ്യം ചെയ്യലുമായിരുന്നു നടന്നത്. ഇതിനിടെയാണ് ആത്മഹത്യചെയ്ത യുവതിയുടെ ഫോണിന്റെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുകാന്ത് തന്നെയാണ് ഇത് കൈമാറിയത്.
ചോദ്യം ചെയ്യലിനിടെ, പാസ്‌വേഡ് അറിയാമെന്ന് സുകാന്ത് സമ്മതിക്കുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ പരസ്പരം എന്തെല്ലാം സംസാരിച്ചു, മരണത്തിനിടയാക്കിയ പ്രകോപനമെന്ത് എന്നതടക്കമുള്ള വിവരങ്ങള്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
സുഹൃത്തായ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സാഹചര്യമെന്താണെന്നറിയില്ലെന്ന് പ്രതി സുകാന്ത് സുരേഷ് പൊലീസിനോട് പറഞ്ഞു. യുവതി ആത്മഹത്യചെയ്ത ദിവസവും തമ്മില്‍ വഴക്കിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. എന്നാല്‍, ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇടക്കിടെ യുവതിയുമായി വഴക്കിടാറുണ്ടെങ്കിലും വീണ്ടും സൗഹൃദത്തിലാകാറുമുണ്ടായിരുന്നെന്നും സുകാന്ത് പൊലീസിനോട് പറഞ്ഞത്.
കസ്റ്റഡിയില്‍ ലഭിച്ച സുകാന്തുമായി പേട്ട പൊലീസ് ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റിലും ചില ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. ജോധ്പുരിലെ ഐ.ബി ട്രെയിനിങ് ക്യാമ്പില്‍വെച്ചാണ് യുവതിയെ പരിചയപ്പെട്ടതും അടുപ്പമായതുമെന്നാണ് സുകാന്ത് പറയുന്നത്.
പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മൂഴിയാലില്‍ സുകാന്ത് താമസിച്ചിരുന്ന വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്. ഐ.ബി ഉദ്യോഗസ്ഥ സുകാന്തിനോടൊപ്പം നെടുമ്പാശ്ശേരിയിലെ വാടകവീട്ടിലെത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിക്ക് അപേക്ഷിക്കുമെന്നും പേട്ട പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ ഐ.ബി ഉദ്യോഗസ്ഥ മാര്‍ച്ച് 24നാണ് ചാക്ക റെയില്‍വേ മേല്‍പാലത്തിനു സമീപം ട്രെയിന്‍തട്ടി മരിച്ചത്. ഇതിനു മുമ്പ് യുവതി അവസാനമായി ഫോണ്‍ചെയ്തത് സുകാന്തിനെയായിരുന്നു.
പ്രതി സുകാന്ത് സുരേഷുമായി പൊലീസ് സംഘം ഇയാള്‍ താമസിച്ചിരുന്ന നെടുമ്പാശ്ശേരിയിലെ അപ്പാര്‍ട്ട്മെന്റില്‍ തെളിവെടുത്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്നു സുകാന്ത്. യുവതി നെടുമ്പാശ്ശേരിയിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നതായാണ് വിവരം. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നുമാണ് സുകാന്ത് മൊഴി നല്‍കിയത്.