കൊച്ചി കോര്‍പ്പറേഷനില്‍ കൈക്കൂലിക്കാര്‍ വിലസുന്നത് പണം വാങ്ങാന്‍ പ്രത്യേകം ഏജന്റുമാരെ നിയോഗിച്ച്; സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങി; കൈക്കൂലിപ്പണം ഉപയോഗിച്ച് തൃശൂരിലും കൊച്ചിയിലും വീടും സ്ഥലവും വാങ്ങി; ബില്‍ഡിങ് ഇന്‍സ്പെക്ടറെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ വിജിലന്‍സ്

ബില്‍ഡിങ് ഇന്‍സ്പെക്ടറെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ വിജിലന്‍സ്

Update: 2025-05-05 03:52 GMT

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ അഴിമതിക്കാര്‍ വിലസുന്നത് കൈക്കൂലി പണം വാങ്ങാന്‍ ഏജന്റുമാരെയും നിയോഗിച്ച്. വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസുകളിലെത്തുന്നവര്‍ക്ക് എളുപ്പം കാര്യസാധ്യത്തിനായി കൈക്കൂലിവാങ്ങി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഏജന്റുമാര്‍ അനവധിയുണ്ടെന്നാണ് വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം.

സ്വപ്നയ്ക്കുപുറമേ വേറെയും ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. സ്വപ്‌നയുടെ മൊഴി അനുസരിച്ച് താനാണ് കുറച്ച് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥ എന്നാണ് ഇവരുടെ അവകാശവാദം. അതേസമയം പലരും ഏജന്റുമാര്‍ വഴിയാണ് കൈക്കൂലി വാങ്ങുന്നത് എന്നതിനാല്‍ നേരിട്ടുപിടികൂടുക സാധ്യമല്ലായിരുന്നു എന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ഈ നെക്‌സസിനെ തകര്‍ക്കുക എന്നതാണ് പ്രതിസന്ധി ഉണ്ടാക്കുന്ന വിവരം.

അതേസമയം പല ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരങ്ങളിലേക്കും വിജിലന്‍സ് അന്വേഷണം കടന്നിട്ടുണ്ട്. കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ. സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെടും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്വേഷണസംഘത്തിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വിശദമായി ചോദ്യംചെയ്യുന്നതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുടെ സ്വത്തുവകകളിലും അന്വേഷണം നടക്കുന്നുണ്ട്.

കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടറായ സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അവരുടെ കാറില്‍നിന്നായിരുന്നു വിജിലന്‍സ് പിടികൂടിയത്. അഞ്ചുനിലക്കെട്ടിടം നിര്‍മിക്കുന്നതിന് പെര്‍മിറ്റ് ആവശ്യപ്പെട്ടെത്തിയ എറണാകുളം സ്വദേശിയില്‍നിന്നാണ് ഇവര്‍ 15,000 രൂപ കൈക്കൂലി വാങ്ങിയത്. സ്ഥിരം കൈക്കൂലി വാങ്ങുന്ന സ്വപ്നയെ വിജിലന്‍സ് സംഘം കുരുക്കുകയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വലിയ കൈക്കൂലി വാങ്ങുന്നവരുണ്ടെന്ന് വിജിലന്‍സിന് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചുനടന്ന പരിശോധനയിലാണ് സ്വപ്ന കൈക്കൂലി വാങ്ങുന്ന ബില്‍ഡിങ് ഇന്‍സ്പെക്ടറാണെന്ന് വ്യക്തമായത്. നാലുമാസത്തിലധികമായി വിജിലന്‍സ് സ്വപ്നയെ നിരീക്ഷിച്ചുവരുകയായിരുന്നു.

നിലവില്‍ റിമാന്‍ഡിലാണ് സ്വപ്ന. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയശേഷമാവും സ്വത്തുവകകളിലേക്കുള്ള വിശദമായ അന്വേഷണം. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 2019-ല്‍ ആണ് സ്വപ്ന ആദ്യമായി ജോലിക്ക് കയറുന്നത്. 2023-ല്‍ വൈറ്റില സോണല്‍ ഓഫീസിലേക്കെത്തി. 2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ സ്വപ്നയും കുടുംബവും സമ്പാദിച്ച സ്വത്തു വകകളും അതുവാങ്ങാന്‍ ചെലവാക്കിയ പണത്തിന്റെ സ്രോതസ്സും പരിശോധിക്കും. കെട്ടിടം നമ്പരിട്ട് ലഭിക്കാനടക്കമുള്ള ആവശ്യങ്ങള്‍ സമീപിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് സ്വപ്നയില്‍ നിന്നുണ്ടായിരുന്നത്. ഒടുവില്‍ കൈക്കൂലികൊടുത്ത് കാര്യം സാധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ സ്വപ്നയ്ക്ക് മാസം മൂന്നുലക്ഷം രൂപവരെ കൈക്കൂലിയായിമാത്രം ലഭിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്ന കാര്യം. കൈക്കൂലിപ്പണം ഉപയോഗിച്ച് തൃശൂരിലും കൊച്ചിയിലും വീടും സ്ഥലവും വാങ്ങിയെന്നും കാര്‍ വാങ്ങിയെന്നും ഇവര്‍ മൊഴി നല്‍കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണവിവരം ഉള്‍പ്പെടെ നിരവധി രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്. സ്വപ്നയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കൊച്ചിപോലൊരു നഗരത്തില്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ക്ക് ലക്ഷങ്ങള്‍ സമ്പാദിക്കുക എളുപ്പമാണെന്നാണ് സ്വപ്നയുടെ മൊഴി. നഗരഹൃദയമായതിനാല്‍ കെട്ടിട പെര്‍മിറ്റിന് ഒട്ടേറെ അപേക്ഷകളാണ് ലഭിക്കുക. അപേക്ഷകന്‍ പണം നല്‍കുംവരെ പല കാരണങ്ങള്‍ പറഞ്ഞ് മടക്കും. ചെറിയ കെട്ടിടത്തിനുപോലും 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു ഇവരുടെ രീതി.

നേരത്തേതന്നെ വിജിലന്‍സിന് ഇവരെക്കുറിച്ച് പരാതി ലഭിച്ചതിനാല്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഏജന്റുമാര്‍വഴി പണം വാങ്ങിയിരുന്നതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. ഉപഹാരങ്ങളായും കൈക്കൂലി കൈപ്പറ്റിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശി സ്വപ്ന. എറണാകുളം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

Tags:    

Similar News