താനൂരില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക്; ബ്യൂട്ടി പാര്‍ലറും പ്രാദേശികമായി സഹായം ലഭിച്ചോ എന്നും അന്വേഷിക്കും; കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാതെ കുട്ടികള്‍; പണത്തിന്റെ ഉറവിടവും പരിശോധിക്കും

Update: 2025-03-10 05:24 GMT

താനൂര്‍: താനൂരില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക്. കേസിന്റെ തുടരന്വേഷണത്തിനായാണ് പോലീസ് വീണ്ടും മുംബൈയിലേക്ക് പോകുന്നത്. മുംബൈയില ഇവര്‍ മുടി വെട്ടാന്‍ കയറിയ ബ്യൂട്ടി പാര്‍ലറും, അവിടെ കുട്ടികള്‍ക്ക് ആരെങ്കിലും സഹായം ചെയ്‌തോ എന്നതിനെപ്പറ്റിയും അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.

അതേസമയം കുട്ടികളുടെ കൈവശം ഇത്രയും പണം എവിടുന്ന് കിട്ട് എന്നതിനെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇവര്‍ കൂട്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് വ്യക്തമാകുന്നതില്‍ തടസ്സമുണ്ട്.

രക്ഷിതാക്കളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നതില്‍ എന്തെങ്കിലും പ്രയാസമോ പരിഭ്രമമോ കുട്ടികള്‍ക്കില്ല. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കുന്നതിന് മുന്‍പായി രക്ഷിതാക്കള്‍ക്ക് കൂടി കൗണ്‍സലിങ് നടത്തും. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അക്ബര്‍ റഹീമിനെ 21 ദിവസം റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലേക്ക് ഉടന്‍ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.

കുട്ടികളുമായി നാലുമാസം മുന്‍പ് മാത്രം ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ അടുക്കുകയായിരുന്നൂവെന്നാണ് ഇവര്‍ തമ്മില്‍ കൈമാറിയ ഫോട്ടോകളും ചാറ്റുകളും വ്യക്തമാക്കുന്നത്. സംഭവത്തില്‍ പുറമേനിന്നുള്ള മറ്റാര്‍ക്കും ബന്ധമില്ലെന്നുതന്നെയാണ് ഇപ്പോഴും പോലീസിന്റെ പ്രാഥമിക നിഗമനം. മുംബൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ മറ്റു ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാകൂ.

Tags:    

Similar News