അന്ന് അറിയാതെ ചെയ്തുപോയതാണ് മാപ്പാക്കണം..! ട്രെയിൻ വൈകി ഓടുന്നുവെന്ന് കണ്ടപ്പോൾ തോന്നിയ കുബുദ്ധി; എസി കോച്ചിനുള്ളിൽ യുവതിയുടെ അതിരുവിട്ട പ്രവർത്തി; വൈറലായ ആ മുഖത്തെ ഒടുവിൽ പൊക്കി
മുംബൈ: ട്രെയിൻ യാത്രക്കിടെ കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാചകം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വൈറലായ യുവതിയെ ഒരാഴ്ചത്തെ തീവ്ര തിരച്ചിലിനൊടുവിൽ റെയിൽവേ പോലീസ് കണ്ടെത്തി. പൂനെയിലെ ചിഞ്ച്‌വാഡിൽ നിന്നുള്ള സരിത ലിംഗായത്ത് എന്ന സ്ത്രീയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുജന ശ്രദ്ധയാകർഷിച്ച ഈ വീഡിയോയ്ക്ക് പിന്നിൽ.
ട്രെയിനിനുള്ളിൽ ഇത്തരത്തിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാലാണ് റെയിൽവേ അധികൃതർ യുവതിക്കായി തിരച്ചിൽ ആരംഭിച്ചത്. സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 16-ന് 07364 നമ്പർ ഹരിദ്വാർ-പൂനെ എക്സ്പ്രസ് ട്രെയിനിന്റെ B2 കോച്ചിലാണ് ഈ സംഭവം നടന്നത്. ട്രെയിൻ യാത്രക്കിടെ കെറ്റിലിൽ നൂഡിൽസ് പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സരിത ചിത്രീകരിച്ചത്. ട്രെയിനിൽ സുരക്ഷാ മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ചതിന് റെയിൽവേ നിയമത്തിലെ സെക്ഷൻ 154 പ്രകാരം ഇവർക്കെതിരെ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടകരമായ പ്രവൃത്തികൾ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് ചുമത്തുന്നത്. ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 'വൈറൽ കുക്കി'നെ റെയിൽവേ കണ്ടെത്തിയത്.
റെയിൽവേ കണ്ടെത്തിയതിന് പിന്നാലെ, താൻ ചെയ്ത തെറ്റിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സരിത തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു ക്ഷമാപണ വീഡിയോ പങ്കുവെച്ചു. ഹരിദ്വാറിൽ നിന്ന് പൂനെയിലേക്കുള്ള യാത്രാമധ്യേയാണ് ഈ സംഭവമുണ്ടായതെന്ന് സരിത വിവരിച്ചു. ട്രെയിൻ ആറ്-ഏഴ് മണിക്കൂർ വൈകിയതിനാൽ കമ്പാർട്ട്മെന്റിലെ കുട്ടികൾക്ക് വിശക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് കെറ്റിലിൽ മാഗി ഉണ്ടാക്കാൻ കഴിയുമോ എന്ന് കുട്ടികൾ ചോദിച്ചപ്പോൾ വെറുതെ ഒന്ന് പരീക്ഷിച്ചുനോക്കാൻ ശ്രമിച്ചതാണ് ഈ വീഡിയോയിലേക്ക് എത്തിയത് എന്ന് അവർ പറഞ്ഞു.
കൂടാതെ, താനും ചില മുതിർന്ന യാത്രക്കാരും ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നതിനാൽ വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കാനും ഇതേ കെറ്റിൽ ഉപയോഗിച്ചു. ട്രെയിൻ വൈകിയതിനാൽ കമ്പാർട്ട്മെന്റിലെ എല്ലാവർക്കും ചായ തയ്യാറാക്കി നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
ട്രെയിനുകളിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ലെന്ന് സരിത ഖേദം പ്രകടിപ്പിച്ചു. ഒരു ദോഷവും ഉദ്ദേശിച്ചല്ല താൻ ഇത് ചെയ്തതെന്നും അവർ വ്യക്തമാക്കി.
"തന്റെ തെറ്റ് മറ്റുള്ളവർ ആവർത്തിക്കരുത്," എന്ന് അഭ്യർത്ഥിച്ച സരിത, "ട്രെയിനുകളിൽ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യവും ട്രെയിനിലെ ജീവന് അപകടകരവുമാണ്. എന്റെ തെറ്റ് എന്നെ ബോധ്യപ്പെടുത്തിയതിന് ആർ.പി.എഫ് മുംബൈയ്ക്ക് ഞാൻ നന്ദി പറയുന്നു. അത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി, എന്റെ തെറ്റ് ഞാൻ ആവർത്തിക്കില്ല," എന്നും പോസ്റ്റിൽ അവർ വ്യക്തമാക്കി.
റെയിൽവേ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടികൾ നേരിടുന്നതിനിടെ സരിതയുടെ ഈ ക്ഷമാപണം, ഇത്തരം സുരക്ഷാ ലംഘനങ്ങളുടെ ഗൗരവം പൊതുജനങ്ങൾക്ക് മുന്നിൽ ഒരിക്കൽ കൂടി തുറന്നുകാട്ടുന്നു.
