നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടു; ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മുന്‍മാനേജര്‍: പരാതിക്കാരന്റെ മൊഴിയെടുത്തതിന് പിന്നാലെ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് പോലിസ്: ഇരുവരും തമ്മില്‍ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മുന്‍മാനേജര്‍

Update: 2025-05-27 00:16 GMT

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന പരാതിയുമായി മുന്‍ മാനേജര്‍. നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദിച്ചതെന്നാണ് മാനേജറുടെ പരാതി. ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ ആണ് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ ഏറെനാളായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. വിപിന്‍ കുമാറിന്റെ പരാതിയില്‍ പോലിസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു.

ഇന്ന് രാവിലെ തന്റെ ഫ്‌ലാറ്റില്‍ വന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തി മര്‍ദിക്കുകയായിരുന്നെന്നാണ് വിപിന്റെ മൊഴി. തന്റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും മാനേജര്‍ ആരോപിച്ചു. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മര്‍ദനത്തിന് കാരണമെന്ന് വിപിന്‍ പറയുന്നു.

പലതരം ഫ്രസ്‌ട്രേഷനുണ്ട് ഉണ്ണി മുകുന്ദനെന്ന് വിപിന്‍ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഇതിന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്നത്. ആറ് വര്‍ഷമായി താന്‍ ഉണ്ണിയുടെ മാനേജരാണെന്നും വിപിന്‍ പറയുന്നു. 18 വര്‍ഷമായി താനൊരു സിനിമ പ്രവര്‍ത്തകനാണ്. പല സിനിമകള്‍ക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകള്‍ക്കും ഉണ്ണി മുകുന്ദനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും വിപിന്‍ പ്രതികരിച്ചു.

കൊച്ചിയിലെ തന്റെ ഫ്‌ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. വിപിന്‍ കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ഇതിനുശേഷമാകും നടനെതിരെ കേസെടുക്കണമോയെന്ന് തീരുമാനിക്കുക. വിഷയത്തില്‍ പ്രതികരണത്തിനായി ഉണ്ണി മുകുന്ദനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

Tags:    

Similar News