വളാഞ്ചേരിയില്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത്; ഫാത്തിമ രാവിലെ പത്തു മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയെന്ന് വിവരം; ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതി എങ്ങനെയെത്തി എന്നത് ദുരൂഹം; ദേഹത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് കാത്ത് പോലീസ്

വളാഞ്ചേരിയില്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത്;

Update: 2025-04-13 12:51 GMT

മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ്. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതയുണ്ട്. സംഭവം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. സംവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ വാട്ടര്‍ടാങ്കിലെ വെള്ളം കൃഷി ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നത്. ടാങ്കില്‍ ആമകളെയും വളര്‍ത്തിയിരുന്നു. ഈ വീടിന്റെ ഉടമസ്ഥനും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ്. ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. യുവതിയുടെ ദേഹത്ത് ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനകളൊന്നുമില്ല. മൃതദേഹത്തില്‍ മറ്റു പരിക്കുകളും പ്രഥമ ദൃഷ്ട്യാ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് ഫാത്തിമ ജോലി ചെയ്യുന്ന വീട്. സംഭവം ആത്മഹത്യയാകാമെന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്. രാവിലെ പത്തുമണിയോടെയാണ് ഫാത്തിമ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നാണ് വിവരം.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News